രാജ്യത്ത് 9 പേരിൽ ഒരാൾക്ക് ക്യാൻസർ സാധ്യത; ജീവിതശൈലിയും ജനിതകവും എങ്ങനെ ഈ രോഗത്തിലേക്ക് നയിക്കും
World Cancer Day 2024

2000 മുതൽ എല്ലാ വർഷം ഫെബ്രുവരി നാല് ക്യാൻസർ ദിനമായി ലോകം ആചരിക്കുകയാണ്. ക്യാൻസർ മഹാമാരിയെ കുറിച്ച് സാധാരണക്കാരെ അവബോധരാക്കുക, പ്രാഥമിക രോഗനിർണയം, രോഗപ്രതിരോധം തുടങ്ങിയവ കുറിച്ചുള്ള വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കാനാണ് എല്ലാ വർഷം ഫെബ്രുവരി നാല് ലോക ക്യാൻസർ ദിനം ആചരിക്കുന്നത്. ആഗോളതലത്തിൽ മരണനിരക്കിൽ വലിയ ഒരു പങ്ക് വഹിക്കുന്നത് ക്യാൻസറിനെ തുടർന്നുള്ള മരണങ്ങളാണ്. 2020ൽ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഏകദേശം ഒരു കോടിയോളം മരണം ക്യാൻസറിനെ തുടർന്നാണ് ഉണ്ടായിട്ടുള്ളതെന്നാണ്. കൂടാതെ പ്രതിവർഷം നാല് ലക്ഷം കുട്ടികളിലാണ് ക്യാൻസർ രോഗം കണ്ടെത്തുന്നത്.
ക്യാൻസർ ഭാരം ഇന്ത്യയിൽ വർധിക്കുന്നു
2022ലെ കണക്ക് പ്രകാരം കഴിഞ്ഞ വർഷങ്ങളിലായി ഇന്ത്യ രേഖപ്പെടുത്തുന്ന ക്യാൻസർ രോഗികളുടെ എണ്ണം പ്രതിവർഷം 14 ലക്ഷത്തോളമാണ്. അത് 2025 ഓടെ 15 ലക്ഷമായി ഉയരുമെന്നണ് നിഗമനം. ലാൻസെറ്റ് റീജണൽ ഹെൽത്തിന്റ തെക്കുകിഴക്കൻ ഏഷ്യ ജേർണൽ പഠനത്തിൽ പറയുന്നത് 2019ലെ കണക്ക് പ്രകാരം ഏഷ്യയിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികൾ ഉള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2019ൽ 12 ലക്ഷം ക്യാൻസർ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആ വർഷം ക്യാൻസറിനെ തുടർന്ന് രാജ്യത്ത് മരണപ്പെട്ടത് ഒമ്പത് ലക്ഷത്തിൽ അധികം പേരാണ്. ഒരു പഠന റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഒമ്പത് പേരിൽ ഒരാൾ ക്യാൻസർ രോഗ സാധ്യതയെന്നാണ്. ഇതിൽ പ്രധാനമായി സ്ത്രീകളിൽ ഉണ്ടാകുന്ന സ്തനാർബുദവും പുരുഷന്മാരിൽ കുടുതൽ കാണപ്പെടുന്ന ശ്വാസകോശത്തിലെ അർബുദവുമാണ്. കുട്ടികളിൽ പ്രത്യേകിച്ച് 14 വയസ് വരെ ഉള്ളവരിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് രക്താർബുദമാണ്.
ക്യാൻസർ ബാധയ്ക്ക് ജീവിതശൈലിക്കും ജനതകത്തിനുമുള്ള പങ്ക്
റേഡിയേഷൻ, വൈറൽ അണുബാധകൾ തുടങ്ങിയ കാർസിനോജനുകളാണ് അർബുദത്തിനുള്ള പ്രധാന കാരങ്ങളെങ്കിലും ജനിതകവും ജീവിതശൈലി ഘടകങ്ങളും പലപ്പോഴും ക്യാൻസർ സാധ്യതയെ വളരെയധികം സഹായിക്കുന്നുണ്ട്. എല്ലാ അർബുദങ്ങളിലും ഏകദേശം 10% പാരമ്പര്യ മാറ്റങ്ങൾ കൊണ്ട് സംഭവിക്കുന്നതാകാം, ഇത് കുട്ടികളിലേക്ക് രോഗം എത്തി ചേരാനുള്ള സാധ്യത കൂടുതലായിരിക്കും. ജീവിതശൈലിയും നിലവാരവും ക്യാൻസർ രോഗത്തിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പുകവലി, പുകയില ഉത്പനങ്ങളുടെ ഉപയോഗം, അനാരോഗ്യപരമായ ഭക്ഷണക്രമങ്ങൾ, ഉദാസീനമായ ജീവിതശൈലി, അമിതവണ്ണം, മാനസിക സമ്മർദ്ദം തുടങ്ങിയവ ക്യാൻസർ രോഗങ്ങളെ വരുത്തിവെക്കാൻ ഇടയാക്കും.
രോഗം നിർണയം നേരത്തെ അറിയുക
ഈ രോഗത്തെ കുറച്ച് ചിന്തിച്ച് ഭീതിയിലാകുകയല്ല വേണ്ടത്, പകരം ജാഗ്രതയിൽ രോഗം നേരത്തെ തന്നെ കണ്ടെത്തുകയാണ് വേണ്ടത്. രോഗനിർണയം നേരത്തെ ആയാൾ ക്യൻസറിൽ നിന്നും രക്ഷപ്പെടാനുള്ള സാധ്യത 30 മുതൽ 50 ശതമാനം വരെയാണ്. അതോടൊപ്പം തന്നെ സാധ്യതയ്ക്ക് വഴിവെക്കുന്ന ജീവിതശൈലികൾ ഒഴിവാക്കുന്നതും മികച്ച ചികിത്സ തിരഞ്ഞെടുക്കുന്നതും ക്യാൻസറിൽ നിന്നും ഒരുവിധം രക്ഷപ്പെടാൻ സഹായിക്കും. ചെറിയ രോഗലക്ഷണങ്ങൾ ആണെങ്കിൽ പോലും അത് നിസാരവൽക്കരിക്കാതെ ഉടൻ പരിശോധന അർബുദത്തെ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. കുടത്ത ക്ഷീണം, നീണ്ട നാളുകളായിട്ടുള്ള ചുമ, നെഞ്ചു വേദന, ശരീരഭാരം പെട്ടെന്ന് കുറയുക, വയറ് സംബന്ധമായ പെട്ടെന്നുള്ള ബുദ്ധിമുട്ടുകൾ, അമിതമായ രക്തസ്രാവം, മുഴകൾ തുടങ്ങിയവയെല്ലാം ക്യാൻസറിന്റെ രോഗലക്ഷണങ്ങളാണ്.
ഗർഭാശയ ഗളത്തിലെ അർബുദം (സെർവിക്കൽ ക്യാൻസർ), കരളിനെ ബാധിക്കുന്ന അർബുദം തുടങ്ങിയവയ്ക്ക് വാക്സിനേഷനുകൾ ലഭ്യമാണ്. കരൾ അർബുദത്തിന് വഴിവെക്കുന്ന വൈറസിനെ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ പ്രതിരോധിക്കുന്നതാണ്. സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന ഹ്യുമൻ പാപ്പിലോമവൈറസിനെ പ്രതിരോധിക്കാനായി എച്ച്പിവി വാകിസ്നേഷനും ഇപ്പോൾ ലഭ്യമാണ്.