45നു താഴെ പ്രായമുള്ളവർക്ക് വാക്സിൻ വൈകും; ‘മെയ് 15 വരെ ഓര്‍ഡറെടുക്കില്ല’
Vaccination is delayed for those under 45; 'No order until May 15'
ന്യൂഡൽഹി: 18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ ഇന്നു തുടങ്ങാനിരിക്കേ രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷൻ വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മെയ് 15 വരെ കേന്ദ്രസര്‍ക്കാരിന് വാക്സിൻ നൽകേണ്ടതിനാൽ മറ്റു ഓര്‍ഡറുകള്‍ സ്വീകരിക്കാൻ കഴിയില്ലെന്ന് കൊവിഷീൽഡ് നിര്‍മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെയ് 15നു ശേഷം മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയ വാക്സിൻ ലഭിക്കൂവെന്ന് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചതായി രാജസ്ഥാൻ ആരോഗ്യമന്ത്രി വ്യക്തമാക്കി. “സംസ്ഥാനത്ത് 18 വയസ്സിനും 45 വയസ്സിനും ഇടയിൽ 3.25 കോടി ആളുകളാണ് ഉള്ളത്. ഇവര്‍ക്ക് നല്‍കാനായി 7 കോടിയോളം ഡോസ് വാക്സിൻ ആവശ്യമായി വരും. ഞങ്ങള്‍ 3.75 കോടി ഡോസ് വാക്സിനാണ് ഓര്‍ഡര്‍ ചെയ്തത്. അതുവരെ കേന്ദ്രസര്‍ക്കാരിന് വാക്സിൻ നല്‍കേണ്ടതുണ്ട്. അവര്‍ എങ്ങനെ ഞങ്ങള്‍ക്ക് വാക്സിൻ വിതരണം ചെയ്യും?” രാജസ്ഥാൻ ആരോഗ്യമന്ത്രി ചോദിച്ചതായി വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.
ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന നാല് സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ മെയ് ഒന്നിനു വാക്സിനേഷൻ തുടങ്ങാൻ കഴിയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. വാക്സിൻ നിര്‍മാതാക്കളിൽ നിന്ന് വാക്സിൻ ലഭിക്കാനുള്ള കാലതാമസമാണ് സര്‍ക്കാരുകള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനം ഓര്‍ഡര്‍ ചെയ്ത കൊവിഷീൽഡ് വാക്സിൻ മെയ് 20നു ശേഷം മാത്രമേ ലഭിക്കൂവെന്ന് മഹാരാഷ്ട്രയും വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബ്, ഝാർഖണ്ഡ്, ഛത്തീസ്ഗഡ് സർക്കാരുകളും ഇതേ കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
മെയ് ഒന്നു മുതൽ 18 വയസ്സു മുതൽ 45 വയസ്സു വരെ പ്രായമുള്ളവര്‍ക്ക് വാക്സിൻ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിനാവശ്യമായ വാക്സിൻ സംസ്ഥാന സര്‍ക്കാരുകള്‍ വാക്സിൻ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങണമെന്നാണ് കേന്ദ്രനയം. എന്നാൽ കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്ക് വാക്സിൻ നല്‍കുന്ന വാക്സിൻ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരുകളിൽ നിന്ന് ഈടാക്കുന്ന തുകയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ വാക്സിൻ്റെ വില കുറയ്ക്കാൻ കേന്ദ്രസര്‍ക്കാര്‍ വാക്സിൻ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.