Qatar

ഖത്തറില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഉടനെയെത്തും

The Kovid vaccine will arrive in Qatar soon

ദോഹ: കൊവിഡ് 19 വൈറസിനെതിരായ പ്രതിരോധ വാക്സിന്‍ ദിവസങ്ങള്‍ക്കകം ഖത്തറില്‍ എത്തിച്ചേരുമെന്ന് ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോക്ടര്‍ സുഹ അല്‍ ബയാത്ത് അറിയിച്ചു. പ്രാദേശിക അറബ് ദിനപ്പത്രമായ അല്‍ റായയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം തന്നെ വാക്‌സിന്‍ വിതരണം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. അറബ് ലോകത്ത് ആദ്യമായി വാക്‌സിനെത്തുന്ന രാജ്യം ഖത്തറായിരിക്കുമെന്ന് അധികൃതര്‍ നേരത്തേ അവകാശപ്പെട്ടിരുന്നു.

രാജ്യത്ത് വിതരണം ചെയ്യാനുദ്ദേശിക്കുന്ന കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിലൂടെ ഇതിനകം തെളിയിക്കപ്പെട്ടതാണെന്നും ഡോക്ടര്‍ സുഹ അല്‍ ബയാത്ത് പറഞ്ഞു. ആഗോള തലത്തില്‍ നാല് പ്രധാന കമ്പനികളാണ് കോവിഡ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചത്. ബ്രിട്ടന്‍ കൊവിഡ് വാക്‌സിന്റെ വിതരണം ഇതിനകം ആരംഭിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയുടെ പ്രസ്താവന.

കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആഗോള മരുന്ന് നിര്‍മാണ കമ്പനികളായ ഫൈസര്‍റുമായും മൊഡേണയുമായും ഖത്തര്‍ നേരത്തേ കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ തന്നെ കോവിഡ് വാക്‌സിന്‍ എത്തുന്ന ആദ്യ രാഷ്ട്രങ്ങളില്‍ ഒന്നായിരിക്കും ഖത്തറെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിസംബര്‍ അവസാനത്തിലോ ജനുവരി ആദ്യത്തിലോ കോവിഡ് വാക്‌സിന്‍ രാജ്യത്ത് പൊതു ജനങ്ങള്‍ക്ക് നല്‍കി തുടങ്ങും. കോവിഡ് വാക്‌സിന്‍ സൗജന്യമായാണ് ജനങ്ങള്‍ക്ക് നല്‍കുകകയെന്നു ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൊവിഡ് വിതരണത്തിനായി വിപുലമായ സജ്ജീകരണങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട് എന്നും ഡോക്ടര്‍ സോഹ അഭിമുഖത്തില്‍ വ്യക്തമാക്കി.

അതേസമയം, കൊവിഡ് വാക്‌സിന്‍ ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുകയില്ലെന്ന് ഖത്തര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കൊവിഡ് അവബോധത്തിന്റെ തോത് വച്ചുനോക്കുമ്പോള്‍ സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആളുകളും വാക്‌സിന്‍ സ്വമേധയാ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button