പശ്ചിമബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
The fifth phase of polling has begun in West Bengal
കൊല്‍ക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറു ജില്ലകളിലെ നാല്‍പ്പത്തിയഞ്ച് മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. നാലാം ഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇത്തവണ കനത്ത സുരക്ഷയാണ് മണ്ഡലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ഡാർജിലിംഗ്, കലിംപോങ്, ജയ്പായിഗുഡി, നദിയ, കിഴക്കൻ ബർദ്ദമാൻ, നോർത്ത് 24 പർഗാനാസ് എന്നീ ആറു ജില്ലകളിലായുള്ള നാൽപ്പത്തിയഞ്ച് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 39 വനിതകൾ ഉൾപ്പെടെ 319 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ മത്സരരംഗത്തുള്ളത്.
നാൽപ്പത്തിയഞ്ച് സീറ്റുകളിലും ബിജെപി മത്സരിക്കുന്നുണ്ട്. ഭരണപാർട്ടിയായ തൃണമൂൽ കോൺഗ്രസ് 42 സീറ്റുകളും സഖ്യകക്ഷിയായ ജിജെഎം 3 സീറ്റുകളിലും മത്സരിക്കുന്നു. കോൺഗ്രസ് 11 സീറ്റുകളിലും സഖ്യകക്ഷിയായസിപിഎം 25 സീറ്റുകളിലും മത്സരിക്കുമ്പോൾ ശേഷിക്കുന്ന സീറ്റുകൾ സഖ്യത്തിലെ ചെറുപാർട്ടികൾക്കാണ് നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെപി നദ തുടങ്ങിയ നേതാക്കൾ ബിജെപിക്കു വേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്നു. കോൺഗ്രസ്–ഇടതു സഖ്യത്തിനു വേണ്ടി രാഹുൽ ഗാന്ധി ആദ്യമായി രംഗത്തിറങ്ങിയതും ഈ ഘട്ടത്തിലാണ്. ഇത്തവണ നിശ്ശബ്ദ പ്രചാരണം 72 മണിക്കൂറായതിനാൽ ബുധനാഴ്ച തന്നെ പരസ്യ പ്രചാരണം അവസാനിച്ചിരുന്നു.
നാലാംഘട്ടത്തിൽ കേന്ദ്ര സേനയുടെ വെടിവെപ്പിൽ നാലുപേര്‍ മരിച്ച കൂച്ച്ബിഹാറിലെ സിതാൾകുചിയിൽ കഴിഞ്ഞദിവസം മമത ബാനര്‍ജി എത്തിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ട മമത കൂട്ടക്കൊലയാണ് നടന്നതെന്ന ആരോപണം ആവര്‍ത്തിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.