കോടതിയും ജഡ്ജിയും മാറും; മംഗളവാർത്ത വരും; പ്രതികളെ പിന്തുണച്ച് വൈദികന്റെ കുറിപ്പ്
The court and the judge will change; The good news will come; Priest's note in support of the defendants
കൊച്ചി: സിസ്റ്റർ അഭയ കൊലപാതക കേസിൽ കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തിയ വൈദികനെയും കന്യാസ്ത്രീയെയും പിന്തുണച്ച് വൈദികന്റെ ഫേസ്ബുക്ക് പോസ്റ്റ്. ക്നാനായ സഭാ പുരോഹിതനായ ഫാ അബ്രാഹം പൂവത്തുംമൂട്ടിലാണ് പ്രതികളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
“ഒരുപാട് നിരപരാധികൾ ശിക്ഷയനുഭവിക്കുന്ന നമ്മുടെ നാട്ടിൽ , അവരിലൊരാളായി ജീവപര്യന്തം ശിക്ഷയനുഭിച്ചിരുന്നു എങ്കിൽ പോലും, തൂക്കുകയർ വിധിക്കപ്പെട്ടിട്ടില്ലാത്ത കുറ്റാരോപിതർക്ക് സാമുഹിക ജീവിതം ഉണ്ടാകുമായിരുന്നു.! എന്നാൽ ഒന്നും നഷ്ടപ്പെടാനില്ലാത്തവർ വർഷങ്ങൾ നിയമയുദ്ധവും കാത്തിരിപ്പും നടത്തുന്നത് ശിക്ഷ ഭയന്നല്ല, അത് സമൂഹത്തിലുണ്ടാക്കുന്ന തെറ്റിദ്ധാരണയും അവമതിപ്പും ഭയന്നിട്ടാണ്.സിനിമയിലെ ഹീറോയിസവും ,മാധ്യമങ്ങളുടെ വിധികളും വിശ്വസിക്കുന്ന തലച്ചോർ പണയപ്പെടുത്തിയവരെ സമൂഹമെന്ന വിവക്ഷയിൽ ഉൾപ്പെടുത്തുന്നില്ല ; അതൊരു വൈകൃതമാണ്. സഭ വലിയൊരു അധോലോകവും, വൈദികർ ഗുണ്ടകളും, കന്യാസ്ത്രികൾ ഹൂറികളുമാണെന്ന് കരുതുകയും ചെയ്യുന്ന നാട്ടിൽ അവരെ ശിക്ഷിക്കുന്നതാണ്, പട്ടിണിക്കാരൻ സിനിമ കണ്ട് കൈയ്യടിക്കുന്ന നാട്ടിലെ ഹീറോയിസം.”
“എന്നാൽ, അപ്പനെ അനാധാലയത്തിലാക്കിയവൻ നീതിമാനും, സാക്ഷി പറയുന്ന കള്ളൻ വിശുദ്ധനും, ഓൺലൈൻ മീഡിയകണ്ട് പോലീസ് രചിക്കുന്ന തിരക്കഥയും, ക്രൈം വാരിക വായിക്കുന്ന ന്യായാധിപന്മാരും, വോട്ടു ബാങ്കു നിയന്ത്രിക്കുന്ന രാഷ്ട്രീയവും ഉൾപ്പെടുന്ന വഴി പിരിഞ്ഞ മനസുകൾ ചേരുമ്പോൾ വികാര വിരേചനം ( catharsis ) അവർ സൃഷ്ടിച്ചിരിക്കുന്ന സമൂഹത്തിനുണ്ടാകുമെന്നു മാത്രം-സത്യം, അതല്പം വിദൂരമാണെങ്കിലും. കാത്തിരിക്കാം, കോടതിയും ജഡ്ജിയും മാറുമ്പോൾ മാറുന്ന വിധിക്കും നീതിക്കുമായി. അതു വരെ നിയമസംഹിതകളുടെ ഉത്തരമില്ലാത്ത സഹനം തുടരട്ടെ. പക്ഷേ അതു കഴിഞ്ഞുമുണ്ടാകും സദ്വാർത്തയുടെ മംഗള വാർത്തയും, ക്രിസ്മസും.” വൈദികൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.