പിസിആർ ടെസ്റ്റിന് ചെലവ് 240 രൂപ മാത്രം; സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് ലാബുകൾ അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി
The cost of a PCR test is only Rs 240; The CM said that the rate labs fixed by the government should be approved

തിരുവനന്തപുരം: കൊവിഡ് 19 ആര്‍ടി പിസിആര്‍ പരിശോധനയുടെ നിരക്ക് കുറച്ചതിനെതിരെ രംഗത്തെത്തിയ സ്വകാര്യ ലാബുകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിൽ പരിശോധന നടത്താൻ തയ്യാറാകണമെന്നും ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പരിശോധനാ നിരക്ക് 1700ൽ നിന്ന് 500 ആക്കി കുറച്ച സര്‍ക്കാര്‍ നടപടി അംഗീകരിക്കില്ലെന്ന് ചില ലാബുകള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.
നിരക്ക് പുതുക്കി നിശ്ചയിച്ചതിനെ തുടര്‍ന്ന് ചില ലാബുകള്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്താൻ വിമുഖത കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ചര്‍ച്ച ചെയ്യാമെന്നും എന്നാൽ ആര്‍ടി പിസിആര്‍ പരിശോധന നടത്തില്ലെന്ന നിഷേധാത്മക നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്തരി പറഞ്ഞു.
വിശദമായ പഠനത്തിനു ശേഷമാണ് പരിശോധനയുടെ നിരക്ക് കുറയ്ക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. ടെസ്റ്റ് നടത്താൻ ആവശ്യമായ സംവിധനങ്ങള്‍ക്കുള്ള ചെലവ് 240 രൂപയോളമാണ്. ഇതിന് ആവശ്യമായ മനുഷ്യവിഭവം കൂടി കണക്കിലെടുത്താണ് നിരക്ക് 500 രൂപയാക്കി നിശ്ചയിച്ചത്. മറ്റു സംസ്ഥാനങ്ങളും ഇത്തരത്തിൽ നിരക്ക് കുറച്ചിരുന്നുവെന്നും ഈ രീതിയിലാണ് കേരളത്തിലും നിരക്ക് കുറച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭൂരിഭാഗം ലാബുകളും സര്‍ക്കാര്‍ നിര്‍ദേശത്തോട് സഹകരിക്കുന്നുണ്ടെന്നും അല്ലാത്തവരും സഹകരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധന നടത്തുന്നതിൽ വിമുഖത കാണിക്കുന്നത് സര്‍ക്കാരിന് അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ടി പിസിആറിനു പകരം ചെലവേറിയ ട്രൂനാറ്റ് പരിശോധന നടത്താനുള്ള ലാബുകളുടെ നീക്കത്തെയും മുഖ്യമന്ത്രി എതിര്‍ത്തു. ഇത് ലാഭമുണ്ടാക്കാനുള്ള സന്ദര്‍ഭമല്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിൽ ടെസ്റ്റ് നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.