Kerala

ഗവേഷണസ്ഥാപനത്തിന് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിടണമെന്ന് മുഖമന്ത്രി

The Chief Minister said that the research institute should be named after an Indian scientist

തിരുവനന്തപുരം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയുടെ പുതിയ ക്യാംപസിന് ഗോള്‍വാര്‍ക്കറുടെ പേരിടാനുള്ള ശ്രമം വിവാദമായതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം പിൻവലിക്കണമെന്നും ഏതെങ്കിലും ഇന്ത്യൻ ശാസ്ത്രജ്ഞൻ്റെ പേര് സ്ഥാപനത്തിൻ്റെ പേര് സ്ഥാപനത്തിന് ഇടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പുതിയ ക്യാംപസിന് ശ്രീ ഗുരുജി മാധവ് സദാശിവ് ഗോള്‍വാര്‍ക്കര്‍ നാഷണൽ സെൻ്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസസ് ഇൻ ക്യാൻസര്‍ ആൻ്റ് വൈറൽ ഇൻഫെക്ഷൻസ് എന്ന് പേരിടാനുള്ള നീക്കം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന് എഴുതിയ കത്തിൽ വ്യക്തമാക്കി. സ്ഥാപനം ഗവേഷണരംഗത്തെ ഉന്നതസ്ഥാപനമാണെന്നും ഇത് രാഷ്ട്രീയവ്യത്യാസങ്ങള്‍ക്കും ഉപരിയാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിയ ഏതെങ്കിലും ഇന്ത്യൻ ശാസ്ത്രജ്ഞൻ്റെ പേര് സ്ഥാപനത്തിന് ഇടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആദ്യഘട്ടത്തിൽ സംസ്ഥാന സര്‍ക്കാരായിരുന്നു രാജീവ് ഗാന്ധി സെൻ്റര്‍ ഫോര്‍ ബയോടെക്നോളജി നടത്തിയിരുന്നതെന്നും ഗവേഷണ വികസനരംഗങ്ങളിൽ അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതിനായാണ് സ്ഥാപനം കേന്ദ്രസര്‍ക്കാരിന് കൈമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ നിലവിലെ പേരിനു പകരം ഇന്ത്യൻ ശാസ്ത്രജ്ഞൻ്റെ പേരിടുന്നത് പരിഗണിക്കണം. നീക്കത്തിൽ നിന്ന് പിന്മാറണമെന്നും പേരിടാനുള്ള കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അത് റദ്ദാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിൻ്റെ നീക്കം വര്‍ഗീയവിഭജനമുണ്ടാക്കാനാണെന്ന് ഇന്ന് കോൺഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി. തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഇത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സിപിഎമ്മും വ്യക്തമാക്കിയിരുന്നു.

വര്‍ഗീയതയെന്ന രോഗം പരത്തിയതല്ലാതെ ഗോള്‍വാര്‍ക്കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നായിരുന്നു ശശി തരൂര്‍ എംപിയുടെ ചോദ്യം. കേന്ദ്രത്തിൻ്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യക്തമാക്കിയിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button