പരാജയപ്പെട്ടതിന്‍റെ പരിപൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: അനിൽ അക്കര
Takes full responsibility for failure: Anil Akkara
തൃശൂർ: വടക്കാഞ്ചേരിയിൽ പരാജയപ്പെട്ടതിന്‍റെ പരിപൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്ന് അമിൽ അക്കര എംഎൽഎ. ലൈഫ് മിഷൻ പദ്ധതി ഏറെ വിവാദമായ പശ്ചാത്തലത്തിൽ സംസ്ഥാനം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു വടക്കാഞ്ചേരി നഗരസഭയിലേത്. എന്നാൽ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളും പ്രചരണവും മറികടന്ന് എൽഡിഎഫ് വടക്കാഞ്ചേരിയിൽ ഭരണം നിലനിർത്തുകയായിരുന്നു.
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ വടക്കാഞ്ചേരി നഗരസഭയും ഏഴ് ഗ്രാമ പഞ്ചായത്തുകളും യുഡിഎഫ് ഭരിക്കുമെന്നായിരുന്നു നേരത്തെ അനിൽ അക്കര എംഎൽഎ അവകാശപ്പെട്ടിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇടതുപക്ഷം തന്നെ നഗരസഭയിൽ ആധിപത്യം നിലനിർത്തുകയായിരുന്നു. ഇതോടെയാണ് പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി എംഎൽഎ പറഞ്ഞത്.
‘വടക്കാഞ്ചേരിയിൽ പരാജയപ്പെട്ടതിന്‍റെ പരിപൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പോരായ്മകൾ തിരുത്തി മുന്നോട്ട് തന്നെ. അഴിമതിക്കെതിരായ പോരാട്ടം തുടരും.’ അനിൽ അക്കര എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്
അനിൽ അക്കരയാണ് ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയത്. പ്രതിപക്ഷം ഇത് ഏറ്റെടുക്കുകയും തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുകയും ചെയ്തിരുന്നു. ലൈഫ് മിഷൻ അഴിമതിക്കെതിരെ വടക്കാഞ്ചേരിക്കാർ പ്രതികരിക്കുമെന്ന് എംഎൽഎ സോഷ്യൽമീഡിയയിലൂടെ പലതവണ പറഞ്ഞിരുന്നു. ലൈഫ് മിഷൻ വിവാദവും എംഎൽഎയുടെ അവകാശവാദങ്ങളെയും മറികടന്നാണ് നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിർത്തിയത്.
പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള സർക്കാർ പദ്ധതിക്ക് പ്രതിപക്ഷം തടയിടുന്നു എന്നായിരുന്നു എൽഡിഎഫ് ലൈഫ് വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടി നൽകിയത്.