ദേ മനുഷ്യ…..
ഇവറ്റകളെ ഇന്ന് തന്നേ എവിടാന്ന് വച്ചാൽ കൊണ്ട് ആക്കിയേക്കണം.
എന്റെ അപ്പൻ വച്ചു തന്നതാ ഈ വീട്.
അത് എനിക്കും നിങ്ങൾക്കും നമ്മുടെ മക്കൾക്കും താമസിക്കാൻ.
അല്ലാതെ ചിലർക്കൊക്കെ തുപ്പാനും തൂറാനും തിന്നു മുടിക്കാനും ഉള്ളതല്ല.
ഇടുപ്പിനു കൈയും താങ്ങി നിന്നു ഷൈനി ആക്രോശിച്ചു.
രാവിലെ തന്നേ ഷൈനി ചൂടിലാണ്.
കാരണം സ്റ്റീഫന്റെ അച്ഛനും അമ്മയും തന്നേ.
വയസുചെന്ന അവർ മൂന്നാമത്തെ മകൻ സ്റ്റീഫന്റെ ഒപ്പമാണ് താമസം.
സ്റ്റീഫന്റെ ഭാര്യ ഷൈനിയ്ക്കാകട്ടെ അവരെ കണ്ടുംകൂടാ.
അദ്യാപിക ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ലവലേശം വകതിരിവില്ലാത്തവളാണ് ഷൈനി.
ഹോ എന്റെ ഒരു ഗതികേട്.
അല്ലാതെന്ത് പറയാൻ. രണ്ടു പുരാവസ്തുക്കളെ കൊണ്ട് തോറ്റു.
ഷൈനി ശാപവാക്കുകൾ ചൊരിഞ്ഞു.
ഇന്നത്തെ വിഷയം സ്റ്റീഫന്റെ അച്ഛൻ മുറ്റത്തു ഒന്ന് തുപ്പിയതിനായിരുന്നു.
എന്തിനാ അമ്മേ അപ്പച്ചനെയും അമ്മച്ചിയേയും ഇങ്ങനെ വഴക്ക് പറയുന്നത്.
പ്ലസ് ടുവിന് പഠിക്കുന്ന മകൻ അലക്സ് ഷൈനിയുടെ മുന്നിലെത്തി.
പൊക്കോ എന്റെ കൈയിൽ നിന്നു വാങ്ങാതെ.
അവൾ വീണ്ടും ഉറഞ്ഞു തുള്ളി.
***
കാറിന്റെ പിൻസീറ്റിൽ സ്റ്റീഫൻ അപ്പനെയും അമ്മയെയും കയറ്റി.
സമയം സന്ധ്യയോടടുത്തു.
ദേ മനുഷ്യ ഞാൻ വൈകുന്നേരം സ്കൂളിൽ നിന്ന് വരുമ്പോൾ ഇവറ്റകളെ കാണരുത്.
നിങ്ങൾക്ക് എന്നെ വേണോ ഈ തള്ളയേയും തന്തയെയും വേണോ.
ഷൈനിയുടെ വാക്കുകൾ സ്റ്റീഫന്റെ ചെവിയിൽ മുഴങ്ങി.
മക്കളെ കാറിന്റെ തണുപ്പൊന്നു കുറച്ചു വച്ചേ. നിന്റെ അമ്മയ്ക്ക് തണുക്കുന്നു.
അപ്പൻ പറഞ്ഞു.
അപ്പന് എൺപതിനോട് അടുത്ത പ്രായം.
അമ്മച്ചിയ്ക്ക് അപ്പനെക്കാൾ അഞ്ചു വയസ്സിനിളപ്പം.
തങ്ങളെ വളർത്താൻ എത്ര കഷ്ടപ്പെട്ട് ഇവർ.
സ്റ്റീഫന്റെ കണ്ണുകൾ ഈറനായി.
എത്ര ദൂരം കാറോടിച്ചെന്നു അറിയില്ല.
സമയം എട്ടാകാറായി. ഇരുട്ട്
നമ്മൾ എങ്ങോട്ടാ സ്റ്റീഫ… പോണേ…
സ്റ്റീഫൻ ഒന്നും മിണ്ടിയില്ല.
ദൂരെ കാണുന്ന ചായക്കടയുടെ മുന്നിൽ അയാൾ വണ്ടി നിർത്തി.
ചേട്ടാ, രണ്ടു ചായ….
പറഞ്ഞിട്ട് അപ്പനെയും അമ്മച്ചിയേയും കാറിൽ നിന്ന് പിടിച്ചിറക്കി, ബഞ്ചിൽ ഇരുത്തി.
ചേട്ടാ ഇവർക്ക് രണ്ടു ചായ കൊടുക്ക്, ഞാൻ ഇപ്പോൾ വരാം…..
ചായക്കടക്കാരനോട് പറഞ്ഞിട്ട് സ്റ്റീഫൻ കാറിൽ കയറി, വേഗത്തിൽ ഓടിച്ചു പോയി.
സിറ്റൗട്ടിൽ തന്നേ ഷൈനി ഉണ്ടായിരുന്നു.
എവിടെ പുരാവസ്തുക്കൾ, അവൾ ആരാഞ്ഞു….
അയാൾ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി, അവൾ അടുക്കളയിലേക്കും.
കംപ്യൂട്ടർ തുറന്നു വച്ചിട്ട് അയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
നാളെ ലോക മാതൃദിനം……
എന്നെ ഞാനാക്കിയ എന്റെ മാതാപിതാക്കൾക്ക് ആശംസകൾ.
*************