വ്യാജ വാർത്തകൾ കണ്ടെത്താനുള്ള പിആർഡി സംഘത്തിൽ ശ്രീറാം വെങ്കിട്ടരാമനും
Sriram Venkataraman was part of the PRD team to find fake news
തിരുവനന്തപുരം: വ്യാജ വാർത്തകൾ കണ്ടെത്താനുള്ള പിആർഡി സംഘത്തിൽ ശ്രീറാം വെങ്കിട്ടരാമനെയും ഉൾപ്പെടുത്തുന്നതായി റിപ്പോർട്ട്. ആരോഗ്യ വകുപ്പിന്‍റെ പ്രതിനിധിയായാണ് അദ്ദേഹത്തെ വിഭാഗത്തിലേക്ക് നാമനിർദേശം ചെയ്തതെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ആരോഗ്യവകുപ്പിൽ ജോയിന്‍റ് സെക്രട്ടറിയാണ് . മാധ്യമപ്രവർത്തകൻ കാറപകടത്തിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമൻ. സസ്പെൻഷനു പിന്നാലെ കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹത്തെ സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്തത്.
ആരോഗ്യ വകുപ്പിലേക്കായിരുന്നു നിയമനം. തൊട്ടുപിന്നാലെ കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂം, സിഎഫ്എൽടിസി ചമുതലയും ശ്രീറാമിന് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരംഭിച്ച പിആർഡി ഫാക്ട് ചെക്ക് വിഭാഗത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനെയും ഉൾപ്പെടുത്തുന്നെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. ജൂൺ മാസത്തിലായിരുന്നു വ്യാജവാർത്തകൾ കണ്ടെത്താൻ പിആർഡി ഫാക്ട് ചെക്ക് വിഭാഗം ആരംഭിച്ചത്.
പിആർഡി സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ പോലീസ്, ഐടി, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരെയും അംഗങ്ങളാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വ്യാജ വാർത്തകൾ കണ്ടെത്തി സത്യാവസ്ഥ പ്രസിദ്ധപ്പെടുത്തുക, വാർത്തകൾ പോലീസിന് കൈമാറുക തുടങ്ങിയ ചുമതലകളാണ് ഇവർക്കുള്ളത്. ആരോഗ്യസംബന്ധമായ വ്യാജവാർത്തകൾ കണ്ടെത്തുന്ന സമിതിയിൽ ശ്രീറാം വെങ്കിട്ടരാമൻ അംഗമായാണു പ്രവർത്തിക്കുകയെന്ന് മലയാള മനോരമയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.