ബലാത്സംഗത്തിനിരയായ 14 കാരിക്ക് 30 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി
SC Historic Ruling Malayalam News

SC Historic Ruling Malayalam News
New Delhi: ബലാത്സംഗത്തെ അതിജീവിച്ച 14 വയസുകാരിയായ പെൺകുട്ടിക്ക് 30 ആഴ്ചത്തെ ഗർഭം അവസാനിപ്പിക്കാനുള്ള അവകാശം നൽകിക്കൊണ്ട് സുപ്രീംകോടതി ചരിത്ര വിധി പുറപ്പെടുവിച്ചു.
മുന്‍പ് പെൺകുട്ടിയുടെ ഗർഭഛിദ്രം സംബന്ധിച്ച അപേക്ഷ നിരസിച്ച ബോംബെ ഹൈക്കോടതി വിധിയെ അസാധുവാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് പരിഗണിക്കുകയും ഗർഭച്ഛിദ്രം നടത്താൻ അടിയന്തിരമായി മെഡിക്കൽ ടീമിനെ രൂപീകരിക്കാൻ മുംബൈ ലോകമാന്യ തിലക് ആശുപത്രി ഡീനോട് നിർദേശിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ 30 ആഴ്ചത്തെ ഗര്‍ഭം അടിയന്തിരമായി അലസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി പെണ്‍കുട്ടിയ്ക്ക് ഓരോ മണിക്കൂറും നിര്‍ണ്ണായകമാണ് എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
14 കാരിയായ മകളുടെ ഗർഭം അവസാനിപ്പിക്കാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് പെൺകുട്ടിയുടെ അമ്മ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ ഏപ്രിൽ 19 ന് കോടതി ഉത്തരവിട്ടു. കൂടാതെ, കുട്ടി മെഡിക്കൽ ഗർഭഛിദ്രത്തിന് വിധേയയാകുകയോ അല്ലെങ്കില്‍ ഗര്‍ഭകാലം തുടരുകയോ ചെയ്‌താല്‍ പെൺകുട്ടിയ്ക്ക് സംഭവിക്കാവുന്ന ശാരീരികവും മാനസികവുമായ അവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമര്‍പ്പിക്കാന്‍ മുംബൈയിലെ സിയോൺ ആശുപത്രിയെ ചുമതലപ്പെടുത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ സുരക്ഷിതമായി മെഡിക്കൽ സൗകര്യത്തിലേക്ക് കൊണ്ടുപോകുന്നത് ആശുപത്രി ഉറപ്പാക്കുമെന്നും മെഡിക്കല്‍ നടപടിക്രമങ്ങളുടെ ചെലവ് മഹാരാഷ്ട്ര സർക്കാർ വഹിക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു.
‘മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്‌ട്’ (Medical Termination of Pregnancy Act – MTP) പ്രകാരം, വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, ബലാത്സംഗത്തെ അതിജീവിച്ചവർ, വൈകല്യമുള്ളവർ, പ്രായപൂർത്തിയാകാത്തവർ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള പരമാവധി ഗർഭകാലം 24 ആഴ്ചയാണ്.