Gulf News

പ്രവാസി എഞ്ചിനീയര്‍മാര്‍ക്ക് പരീക്ഷ നടത്താന്‍ ഒരുങ്ങി സൗദി

Saudi Arabia prepares for exams for expatriate engineers

സൗദിയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് എഞ്ചിനീയര്‍മാര്‍ക്ക് പ്രൊഫഷനല്‍ ടെസ്റ്റ് നടത്താന്‍ തീരുമാനം. സൗദി മുനിസിപ്പല്‍ ആന്റ് റൂറല്‍ അഫയേഴ്‌സ് മന്ത്രി മാജിദ് അല്‍ ഹഖാനിയാണ് ഇതുമായി ബന്ധപ്പെട്ട് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സിന് നിര്‍ദ്ദേശം നല്‍കിയത്.

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും എക്‌സീരിയന്‍സ് സര്‍ട്ടഫിക്കറ്റുകളും ഉപയോഗിച്ച് ആയിരക്കണക്കിന് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ സൗദിയില്‍ ജോലി ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. പരീക്ഷ നടത്തുന്നതു വഴി, സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം നോക്കി ഉദ്യോഗാര്‍ഥികളെ വിലയിരുത്തുന്നതിന് പകരം, അവര്‍ക്ക് തങ്ങളുടെ മേഖലയില്‍ എത്രമാത്രം നൈപുണ്യവും പരിചയവുമുണ്ട് എന്ന കാര്യം നേരിട്ട് മനസ്സിലാക്കാനാവുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എഞ്ചിനീയറിംഗ് രംഗത്ത് മികച്ച കഴിവുകളുള്ളവരെ കണ്ടെത്തുകയാണ് ടെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതുവഴി രാജ്യത്തിലെ മനുഷ്യ വിഭവശേഷിയെ നല്ല രീതിയില്‍ ഉപയോഗിക്കാനും സേവനങ്ങള്‍ മികച്ചതാക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈയിടെ സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് തങ്ങള്‍ക്കു കീഴിലെ സ്ഥാപനങ്ങളില്‍ നടത്തിയ വ്യാപക പരിശോധനയില്‍ രാജ്യത്ത് എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 3000ത്തിലേറെ പേര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാല്‍ ജോലി സമ്പാദിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇവയില്‍ 2288 സര്‍ട്ടഫിക്കറ്റുകള്‍ വ്യാജവും 712 സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തലുകള്‍ വരുത്തിയവയുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലായിരുന്നു ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍.

പലരുടെയും എഞ്ചിനീയറിംഗ് ഡിഗ്രി തന്നെ വ്യാജമായിരുന്നു. എന്നാല്‍ കൂടുതല്‍ പേരും സമര്‍പ്പിച്ചിരിക്കുന്ന പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ശരിയല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. സൗദിയില്‍ വിദേശികള്‍ക്ക് എഞ്ചിനീയറിംഗ് തസ്തികയില്‍ ജോലി ചെയ്യാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. വ്യാജ സര്‍ട്ടിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി സമ്പാദിച്ചവര്‍ക്കെതിരേ നടപടി സ്വീകരിച്ചു വരുന്നതായി എഞ്ചിനിയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഫര്‍ഹാന്‍ അല്‍ശമ്മാരി പറഞ്ഞു. ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതോടൊപ്പം ജയില്‍ ശിക്ഷയും സൗദിയില്‍ ആജീവനാന്ത വിലക്കുമാണ് ഇവരെ കാത്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button