മൂന്നര വര്‍ഷംകൊണ്ട് രാമക്ഷേത്രം; നിർമ്മാണചിലവ് 1,100 കോടി രൂപ
Ram temple for three and a half years; The construction cost is Rs 1,100 crore
ലഖ്നൗ: രാമക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും ഉൾപ്പെടുന്ന അയോധ്യയിലെ രാമക്ഷേത്ര കോംപ്ലക്‌സിന്റെ നിർമ്മാണത്തിന് 1,100 കോടി രൂപയോളം ചിലവാകുമെന്ന് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ് പറഞ്ഞു. രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് 300 മുതൽ 400 കോടി രൂപവരെയാണ് കണക്കാക്കുന്നതെന്നും മൂന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ക്ഷേത്രനിർമ്മാണത്തിന്റെ പണികൾ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. ബോംബെ,ഡൽഹി, മദ്രാസ്, ഗുവാഹത്തി എന്നിവിടങ്ങളിലെ ഐഐടിയിൽ നിന്നുള്ള വിദഗ്ധരുടെ മേൽ നോട്ടത്തിലാണ് രാമക്ഷേത്ര കോംപ്ലക്‌സ് നിർമ്മിക്കുന്നത്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റൂർക്കി, എൽ ആന്റ് ടി, ടാറ്റ ഗ്രൂപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക എഞ്ചിനീയർമാരുടെ സംഘവും രാമക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണത്തിൽ പങ്കുചേരും.
അയോധ്യയിലെ രാമക്ഷേത്രം നിർമാണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നതിന് ശേഷമാണ് സർക്കാർ ഈ ട്രസ്റ്റ് രൂപീകരിച്ചത്. രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനും പരിപാലനത്തിനും വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. അയോധ്യയിൽ രാമക്ഷേത്രം പുനർനിർമിക്കുന്നത് പൂർണ്ണമായും രാജ്യത്തെ ജനങ്ങളിൽ നിന്നും സമാഹരിക്കുന്ന സംഭാവന കൊണ്ടായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിനായി ഇതുവരെ 100 കോടി രൂപ ഓൺലൈൻ വഴി സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നും ഗിരിജി മഹാരാജ് പറഞ്ഞു.
കഴിഞ്ഞദിവസം ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് രാമക്ഷേത്രത്തിന്റെ ഉയരം വെളിപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിന് 360 അടി ഉയരവും 235 അടി വീതിയും ഉണ്ടാകും. ക്ഷേത്രത്തിന്റെ ശിഖരത്തിന് മാത്രം 165 അടി ഉയരമാണ് ഉണ്ടാകുക. അഞ്ച് ഏക്കറില്‍ ക്ഷേത്ര മതിൽ പണിയും. ഇതിന് നാല് ലക്ഷം ക്യുബിക് അടി കല്ല് ഉപയോഗിക്കുക. കല്ലുകള്‍ വൃത്തിയാക്കുന്ന ജോലി പുരോഗമിക്കുകയാണ്. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെ നടക്കും. 100, 1000 രൂപയുടെ റെസീപ്റ്റുകൾ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.