അതിവേഗ കോവിഡ് ടെസ്റ്റ് സംവിധാനം ആരംഭിക്കാനൊരുങ്ങി ഖത്തര്‍
Qatar prepares to launch fast-track Covid test system
ദോഹ: മൂക്കില്‍ നിന്നുള്ള സാംപിളുകള്‍ ഉപയോഗിച്ച് വളരെ വേഗത്തിൽ കോവിഡ് പരിശോധന ഫലം ലഭ്യമാക്കുന്ന ടെസ്റ്റിങ് സംവിധാനം ആരംഭിക്കാനൊരുങ്ങി ഖത്തര്‍. പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓട്ടോമേറ്റഡ് ആന്റിജന്‍ ടെസ്റ്റ് ഉടൻ ആരംഭിക്കുമെന്ന് എച്ച്എംസി ലബോറട്ടറി മെഡിസിന്‍ ആന്റ് പാത്തോളജി ഡിപാര്‍ട്ട്‌മെന്റ് അധ്യക്ഷന്‍ ഡോ. എയ്‌നാസ് അല്‍ കുവാരി പറഞ്ഞു.
കോവിഡ് പരിശോധന നടത്തുന്നതിന് നിരവധി പരിശോധനാ രീതികളുണ്ടെന്ന് അവര്‍ പറഞ്ഞു. മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള സാംപിളുകള്‍ ഉപയോഗിച്ച് നടത്തുന്ന പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍ ടെസ്റ്റാണ്(പിസിആര്‍) ആദ്യത്തേത്. ഏറ്റവും കൃത്യമായ പരിശോധനാ സംവിധാനവും ഇതാണ്. രക്ത സാംപിളുകളില്‍ ആന്റിബോഡിയുടെ സാന്നിധ്യം അളക്കന്ന സീറോളജിക്കല്‍ ടെസ്റ്റാണ് രണ്ടാമത്തേത്.
മൂക്കില്‍ നിന്ന് സാംപിള്‍ ശേഖരിച്ച് ടെസ്റ്റിങ് കാര്‍ഡിലേക്ക് വച്ച് ചെയ്യുന്ന റാപിഡ് പരിശോധനാ രീതിയാണ് ആന്റിജന്‍ ടെസ്റ്റ്. 10 മിനിറ്റ് കൊണ്ട് ഇതന്റെ ഫലം ലഭ്യമാകുമെന്ന് അല്‍ കുവാരി പറഞ്ഞു. പനി, ചുമ എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരിലാണ് ഈ പരിശോധന നടത്തുന്നത്. വൈറസ് ബാധിച്ച് ആദ്യ ആഴ്ച്ചയില്‍ 97 ശതമാനം കൃത്യതയോടെ ഫലം തരുന്ന രീതിയാണിത്.
ഓട്ടോമേറ്റഡ് ആന്റിജന്‍ സ്‌ക്രീനിങ് ടെസ്റ്റ് പരീക്ഷണാടിസ്ഥാനത്തില്‍ എച്ച്എംസിയില്‍ ലഭ്യമാണെന്ന് അവര്‍ അറിയിച്ചു. സാംപിളുകള്‍ ലബോറട്ടറിയിലേക്ക് അയക്കാതെ പ്രത്യേക ഉപകരണങ്ങള്‍ വഴി വേഗത്തില്‍ ഫലം ലഭ്യമാക്കാന്‍ ഇത് സഹായിക്കും.