India

കഞ്ചാവിന്റെ ഔഷധ ഗുണം; ഐക്യരാഷ്ട്രസഭ അംഗീകാരം നൽകാൻ കാരണമെന്ത്?

Medicinal value of cannabis; What is the reason for the UN approval?

കഞ്ചാവിന്റെ ഔഷധ ഗുണത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകിയിരിക്കുകയാണ്. ഹെറോയിൻ ഉൾപ്പെടെയുള്ള അതിമാരക ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്നും നീക്കിയാണ് കഞ്ചാവിന്റെ ഔഷധ ഗുണത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. വോട്ടെടുപ്പിൽ പങ്കെടുത്ത 52 രാജ്യങ്ങളിൽ 27 എണ്ണവും കഞ്ചാവിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചികിത്സാ ആവശ്യങ്ങൾക്കും സാംസ്കാരിക ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന കഞ്ചാവ് നിരോധിച്ചത് കൊളോണിയൽ കാലത്താണെന്നും ഇത് വംശീയ മുൻവിധികളുടെ അടിസ്ഥാനത്തിലാണെന്നും കഞ്ചാവ് നിയമവിധേയമാക്കുന്നതിനായി പ്രവർത്തിക്കുന്നവർ പറയുന്നു.

ഏഷ്യൻ ഭൂഖണ്ഡത്തിലാണ് കഞ്ചാവ് ചെടികൾ ഏറ്റവും അധികമായി കാണപ്പെടുന്നത്. ലാറ്റിൻ ഭാഷയിൽ നിന്നാണ് കാന്നബിസ് എന്ന വാക്കിന്റെ ഉത്ഭവം. കന്നബിസ്‌ ഇൻഡിക്ക, കന്നബിസ്‌ സറ്റൈവ, കന്നബിസ്‌ റുഡെറലിസ്‌ എന്ന മൂന്ന് ഉപവർഗ്ഗങ്ങൾ ഈ ചെടിക്കുണ്ട്.

കഞ്ചാവിനെ ഗുരുതരമായ ലഹരിമരുന്നുകളുടെ പട്ടികയിൽപെടുത്തിയ 1961 ലെ തീരുമാനം ശാസ്ത്രീയ അടിത്തറയില്ലാത്തതും കൊളോണിയൽ, വംശീയ മുൻവിധികളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും ഇന്റർനാഷ്ണൽ ഡ്രഗ് പോളിസി കൺസോർഷ്യം എക്സിക്യൂട്ടീവ് ഡയറക്ടർ അന്ന ഫോർദം പറഞ്ഞു. ഈ തീരുമാനമെടുത്ത ശേഷം അനേകായിരങ്ങളെ ക്രിമിനലുകളായി കണ്ട് ജയിലുകളിൽ അടച്ചുവെന്നും അന്ന പറഞ്ഞു.

അമ്പതോളം രാജ്യങ്ങളാണ് നിലവിൽ ലോകത്ത് ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കുന്നത്. കാനഡ, ഉറുഗ്വേ രാജ്യങ്ങളിലും അമേരിക്കയിലെ 15 സംസ്ഥാനങ്ങളിലും കഞ്ചാവ് ഉപയോഗിക്കാൻ അനുമതിയുണ്ട്. മെക്സിക്കോയും ലക്സംബർഗും കഞ്ചാവ് ഉപയോഗത്തിന് അനുമതി നൽകാനൊരുങ്ങുകയാണ്.

1985 വരെ കഞ്ചാവിന്റെ ഉപയോഗം ഇന്ത്യയിൽ നിയമപരമായി നിരോധിക്കപ്പെട്ടിരുന്നില്ല. എന്നാൽ 1961 മുതൽ അമേരിക്കൻ ഐക്യനാടുകളിൽ മയക്കുമുരുന്ന് നിറോധനത്തിനായുള്ള മുറവിളി ഉയർന്നുതുടങ്ങിയിരുന്നു. ഇന്ത്യയുടെ സാംസ്കാരിക ചരിത്രത്തിൽ കഞ്ചാവിന് പ്രാധാന്യം ഉണ്ടായിരുന്നതിനാൽ കഞ്ചാവ് ഉപയോഗിക്കുന്നതിന് ഇന്ത്യയിൽ നിയന്ത്രണങ്ങൾ ഇല്ലായിരുന്നു.

എന്നാൽ രാജീവ് ഗാന്ധി ഭരണത്തിലിരിക്കെ കഞ്ചാവിന്റെ ഉപയോഗം ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു ഇത്. 1985 സെപ്റ്റംബർ 16-ന് ലോകസഭ പാസാക്കിയ നാർകോടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് പ്രകാരമാണ് ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം നിയന്ത്രിക്കപ്പെട്ടത്.

ഐക്യരാഷ്ട്രസഭയുടെ തീരുമാനം സ്വാഗതാർഹമാണെന്നും ഔഷധങ്ങളുടെ നിയമപരമായ വിപണനത്തിന് ഇത് വഴിയൊരുക്കുമെന്നും കഞ്ചാവ് നിയമവിധേയമാക്കുന്നതിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

കാലഹരണപ്പെട്ട ലഹരി നിയമങ്ങൾ മാറ്റേണ്ടതുണ്ടെന്ന് ബ്രിട്ടനിലെ ട്രാൻസ്ഫോം ഡ്രഗ് പോളിസി ഫൗണ്ടേഷൻ അംഗം സ്റ്റീവ് റോൾസ് പറഞ്ഞു. പുതിയ തീരുമാനം ഒരു നാഴികക്കല്ലാണെന്ന് കനേഡിയൻ കഞ്ചാവ് ഉത്പാദന കമ്പനിയായ കനോപ്പി ഗ്രോത്തിന്റെ വൈസ് പ്രസിഡന്റ് ഡെറിക് വ്യക്തമാക്കി. കൂടുതൽ രോഗികൾക്ക് ചികിത്സ ഒരുക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

മദ്യത്തെ അപേക്ഷിച്ച് കഞ്ചാവിന്റെ വീര്യം അത്ര മാരകമല്ല. എന്നാൽ തുടർച്ചയായ കഞ്ചാവ് ഉപയോഗം വ്യക്തികളുടെ ഓർമ്മ നശിപ്പിക്കുകയും മാനിസിക വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കഞ്ചാവിന്റെ ഉപയോഗം കേന്ദ്രനാഡീ വ്യൂഹത്തെയാണ് ഉദ്ദീപിപ്പിക്കുന്നു. കൂടാതെ ഉപയോഗിക്കുന്ന ആളിന് വൈകാരിക ഉദ്ദീപനം സംഭവിക്കുകയും ഏകാഗ്രത നഷ്ടപ്പെടുത്തുകയും ചെയ്യും. വിശപ്പ് വർദ്ധിപ്പിക്കുകയും രുചിയും മണവും കൂടുതൽ ആനന്ദകരമാക്കുകയും ചെയ്യുന്നു.

ബിസി 15-ാം നൂറ്റാണ്ടുമുതൽ കഞ്ചാവ് ചികിത്സാ ആവശ്യങ്ങൾക്കായി ചൈനയിൽ ഉപയോഗിച്ചിരുന്നു. ഇന്ത്യയിലും, ഈജിപ്റ്റിലും കഞ്ചാവ് ഔഷധമായി ഉപയോഗിച്ചിരുന്നു. മൂവായിരം വർഷം പഴക്കമുള്ള ചൈനീസ് ഗ്രന്ഥത്തിൽ പോലും കഞ്ചാവിന്റെ ഉപയോഗത്തെക്കുറിച്ചുള്ള രേഖകളുണ്ട്. മലബന്ധം, മലേരിയ, സന്ധിവാതം, ശ്രദ്ധക്കുറവ്, വിഷാദരോഗം, ഉറക്കമില്ലായ്മ, ഛർദ്ദി തുടങ്ങിയ അവസ്ഥകൾക്ക് കഞ്ചാവ് ഔഷധമായി നൽകിയിരുന്നു.

1800 കളിൽ നെഞ്ചുവേദന, ഗൊണേറിയ തുടങ്ങിയ രോഗങ്ങൾക്ക് മരുന്നായി ഇത് നൽകിയിരുന്നു. വിശപ്പ് വർദ്ധിക്കുന്നതിനും ലൈംഗിക പ്രശ്നങ്ങൾക്കുള്ള പരിഹാരമായും കഞ്ചാവ് നിർദ്ദേശിക്കപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ മറ്റു മരുന്നുകൾ ലഭ്യമായി തുടങ്ങിയതിനെത്തുടർന്നാണ് കഞ്ചാവ് ഔഷധാവശ്യങ്ങൾക്കായുള്ള കഞ്ചാവ് ഉപയോഗം കുറഞ്ഞുവന്നത്.

കഞ്ചാവിൽ നിന്നുൽപാദിപ്പിക്കുന്ന ടെട്രാ ഹൈഡ്രോ കനാബിനോൾ, കനാബിനോയ്ഡ് എന്നീ ഗുളികകൾ 1985 മുതൽ അമേരിക്കൻ വിപണിയിലുണ്ട്. കീമോതെറാപ്പിയെത്തുടർന്നുള്ള ഓക്കാനം ഛർദ്ദി എന്നിവയ്ക്കുള്ള പരിഹാരമാണ് ഈ മരുന്ന്. എയ്ഡ്സ് രോഹികളിലുള്ള വിശപ്പില്ലായ്മയ്ക്കും ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button