Kerala

മഹാബലിയെ വരവേൽക്കുന്ന മാതേവരുകൾ

Mathevers welcoming Mahabali

ഓണവുമായി ബന്ധപ്പെട് ഒരുപാട് ഐതിഹ്യങ്ങൾ ഉണ്ടെങ്കിലും, തന്റെ ഭരണം കൊണ്ട് ദേവൻമാരെ പോലും അസൂയപ്പെടുത്തിയ, വാമനാവതാരം പൂണ്ട മഹാവിഷ്ണുവിനാൽ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട, മഹാബലി ചക്രവർത്തി തന്റെ പ്രജകളെ കാണുവാൻ ആണ്ടിലൊരിക്കൽ, ചിങ്ങമാസത്തിലെ തിരുവോണം നാളിൽ വരുന്നു എന്നാണ് മലയാളികളുടെ വിശ്വാസം. ഓണത്തിന്റെ പഴമ നഷ്ടപ്പെടുത്താതെ പണ്ട് മുതലേ മഹാബലിയെ വരവേൽക്കുന്നതിനായി ആചരിച്ച് വന്നിരുന്ന മാതേര് വെക്കുന്ന കാഴ്ച്ച ഇന്നും നാട്ടിലെ പല തറവാടുകളുടെയും മുറ്റത്ത് കാണാം.

മാതേവർ വെക്കുന്ന ചടങ്ങ് തുടങ്ങുന്ന അത്തം ദിവസം മത്തന്റെ ഇലവിരിച്ച് തെക്ക് മൂന്ന് മാതേവരും, വടക്ക് രണ്ട് മാതേവരും എന്ന കണക്കിൽ ‘മാതേരുവെക്കൽ’ ഒരുങ്ങും. അരിമാവ് കൊണ്ട് അണിയുവാൻ തുടങ്ങുന്ന മൂലം ദിവസം വരെ മാതേവരുകൾ നിത്യവും മാറ്റി പുതുതായി വെക്കണം. മാതേവർ വെക്കുന്നതിന് വ്യക്തമായ കണക്കുകൾ പഴമക്കാരിലുണ്ട്. മൂലം ദിവസം 5+3=8, പൂരാടം ദിവസം 5+7=12, ഉത്രാടം ദിവസം 7+9=16, തിരുവോണത്തിന് 11+9=20. കാലത്തിനൊത്ത് പുതിയ തലമുറയിൽ കണക്കുകൾ തെറ്റിയെങ്കിലും ആചാരം കൈവിടാതെ നിലനിർത്തുന്നത് കാണാം.

മലയാള ഭാഷയുടെ സൗന്ദര്യം പേറുന്ന വള്ളുവനാട്ടിലെ ഓണാഘോഷങ്ങളുടെ മനോഹാരിത മഹാബലിയെ പോലും അസൂയപെടുത്തുന്ന തരത്തിലാണ് ഇവിടെയുള്ളവർ കൊണ്ടാടുന്നത്. മരുമക്കത്തായം നിലച്ചതോടെ കൂട്ട് കുടുംബ വ്യവസ്ഥിതികൾ അന്യം നിന്ന് പോകുന്ന ഇന്നത്തെ കാലത്ത്, ഷൊർണൂർ മുണ്ടമുക ചീരകുഴി അമ്പാടി നാരായണൻ നായരുടെ കൂട്ട് കുടുംബത്തിന്റെ തിരുവോണം ദിവസത്തെ ഒത്ത് ചേരൽ ബന്ധങ്ങളുടെ ഐക്യം നിലനിർത്തുന്നതിന് മാതൃകയാകുന്നു.

തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ

ഷൊർണൂർ മുണ്ടമുക ചീരകുഴി അമ്പാടി നാരായണൻ നായരുടെ വസതിയിൽ നിന്നും പകർത്തിയ ചിത്രം.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button