മാനവ ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് സിനിമ. നിശ്ചല ചിത്രങ്ങൾ അതിവേഗത്തിൽ തുടർച്ചയായി കാണിക്കുമ്പോൾ അവ ചലിക്കുന്നതായി തോന്നുകയും, ഇത്തരം ചലിക്കുന്ന നിശ്ചല ചിത്രങ്ങളുടെ ഒരു ശ്രേണിയിൽ നിന്നാണ് ചലച്ചിത്രം എന്ന മറ്റൊരു പേരിൽ സിനിമകൾ രൂപപ്പെട്ടത്. വെള്ള തുണിയിലെ ചലിക്കുന്ന രൂപങ്ങൾ കണ്ട് ഭൂതങ്ങളാണെന്ന് കരുതി, സിനിമയുമായി വരുന്നവരെ മന്ത്രവാദികളെന്ന് പറഞ്ഞ് ഓടിച്ചിരുന്ന ആദ്യ കാലങ്ങളിൽ നിന്ന്, സിനിമ ഒരുപാട് വളർന്ന് ജനകീയമായി ഇന്നും നമ്മളെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്നു. സിനിമ കോട്ടകളിൽ നിന്ന് സിനിമ തിയറ്ററിലേക്കും തുടർന്നുണ്ടായ ഇപ്പോഴത്തെ മൾട്ടിപ്ലക്സ് തിയ്യറ്ററുകളുടെ ഇക്കാലത്ത്, ഇറ്റർനെറ്റ് പ്ലേറ്റ്ഫോമിലൂടെ ഒരോരുത്തരുടെയും വിരൽ തുമ്പിൽ എത്തി നിൽക്കുന്നു നമ്മുടെ സിനിമ.
മലയാള സിനിമയുടെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങുന്ന ലോക്കേഷനാണ് കൈരളിയുടെ ഹൃദയത്തിൽ സ്ഥിതി ചെയുന്ന ഷൊർണൂർ. ഇന്ത്യൻ റെയിൽവേയുടെ ഭൂപടത്തിലെ പ്രധാന ജംഗ്ഷനായ ഷൊർണൂരിലൂടെ കടന്ന് പോയ സിനിമാക്കാരുടെ നിരയെടുത്താൽ മലയാള സിനിമയോളം നീണ്ട് കിടക്കുന്നുണ്ടാകും ആ പട്ടിക. മലയാള സിനിമകളുടെ ഷൂട്ടിംഗ് സ്റ്റുഡിയോവുകളിൽ നിന്ന് പ്രകൃതിയിലേക്ക് കൺ തുറക്കുന്നത് സഹ്യപുത്രിയായ നിളയുടെ തീരത്തെ പട്ടണമായ, ഷൊർണൂരിന്റെ വിരിമറിലാണ് എന്നത് ഇതുവരെ എഴുതപ്പെടാത്ത ചരിത്ര സത്യമാണ്. കേരളത്തിൽ നിന്ന് പുറത്തേക്കും പുറത്ത് നിന്ന് കേരളത്തിലേക്കും ഒരുപോലെ യാത്ര സൗകര്യവും, ആശയ വിനിമയത്തെ വേഗത്തിലാക്കിയ ടെലിഫോണുകളുടെ ട്രങ്ക് എക്സ്ചേഞ്ചും, നിളയുടെ ഇരുകരകളിലായുള്ള കേരള സർക്കാർ റസ്റ്റ് ഹൗസുകളും മലയാള സിനിമയെ ഷൊർണൂരിലേക്ക് അടുപ്പിച്ച് കൊണ്ടിരുന്നു.
ആഗോള തലത്തിൽ വിപണനം ചെയ്യപ്പെടുന്ന ഇന്ത്യൻ സിനിമയിൽ കഥകളുടെ മൂല്യങ്ങൾ കൊണ്ടും, സാങ്കേതിക തികവ് കൊണ്ടും, അഭിനയ മികവ് കൊണ്ടും, മലയാളികളുടെ യശസ്സ് വാനോളം ഉയർത്തുന്നു ഈ കൊച്ചു കേരളത്തിൽ നിന്നും ഇറങ്ങുന്ന മലയാള സിനിമകൾ. മലയാള സിനിമയുടെ യശസ്സ് ഉയർത്തി ലോക സിനിമയിൽ മാതൃകയായി നാല് പതിറ്റാണ്ട് കാലം മലരാളികളുടെ നായക സങ്കൽപ്പങ്ങൾക്ക് പര്യായമായി, ഇന്നും വിസ്മയമായി തുടരുന്ന നിത്യഹരിത നായകനാണ് ഒരോ മലയാളിക്കും മമ്മുട്ടി എന്ന മഹാനടൻ. അഞ്ചു പതിറ്റാണ്ട് കാലത്തെ തലമുറകൾ ഓർമ്മ വെച്ച കാലം മുതൽ കാണുന്ന പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായ, മമ്മുട്ടിയെ കുറിച്ച് പറയുവാൻ തുടങ്ങിയാൽ ഏതൊരു മലയാളിയെ പോലെ സിനിമയും സിനിമക്കാരും സുപരിചിത നാടായ, ഷൊർണൂർ എന്ന നാമം പേരിനൊപ്പം ചേർത്ത് വെച്ച പ്രസാദ് കെ ഷൊർണൂർ എന്ന ഞാനും ഏറെ വാചാലനാകും.
ഞാൻ കണ്ട ആദ്യത്തെ മമ്മുട്ടി സിനിമ എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു പേരാണ്, 1984 ൽ പി. വി കുര്യാക്കോസ് കഥയും തിരക്കഥയും എഴുതി രാമചന്ദ്രൻ നിർമ്മിച്ച്, ഐ.വി. ശശി സംവിധാനം ചെയ്ത് മമ്മൂട്ടി, മോഹൻലാൽ, സീമ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ലക്ഷ്മണരേഖ. മമ്മുട്ടി എന്ന താരത്തെ ഞാൻ ആദ്യമായ് കാണുന്നത് 1987 ൽ അപ്പർ പ്രൈമറിയിൽ പഠിക്കുന്ന കാലത്താണ് എന്ന് തോന്നുന്നു. ഒരു ദിവസം വൈകുന്നേരം അച്ഛന്റെ ചെറിയമ്മയുടെ ഇളയ മകൻ രാജു പാപ്പുള്ളിയുടെ കൂടെ, പപ്പടം വാങ്ങിക്കുവാൻ അടുത്തുള്ള കടയിലേക്ക് വിട്ടതാണ് എന്റെ അമ്മ രണ്ടാളെയും. ഷൊർണൂരിൽ അന്നത്തെ കാലത്ത് അങ്ങാടി വിട്ടാൽ പിന്നെ നാലാൾ കൂടുന്ന ഒരു പ്രദേശമാണ് നെടുങ്ങോട്ടൂർ ലെവൽ ക്രോസ്സ്.
ഷൊർണൂർ സ്റ്റേഷനിലേക്ക് സിഗ്നലും കാത്ത് ട്രെയിനുകൾ സ്ഥിരമായി കാത്ത് കിടക്കുന്ന നെടുങ്ങോട്ടൂർ ലെവൽ ക്രോസ്സിലെ പാപ്പുള്ളി ഗോപിയുടെ കടയിൽ വന്നതാണ് ഞങ്ങൾ, അപ്പോഴാണ് അത് വഴി ഒരു ട്രെയിൻ വരുന്നതും കംപാർട്ട്മെന്റിന്റെ വാതിൽക്കൽ മമ്മുട്ടി എന്ന താരം നിൽക്കുന്നതും ഒരു നോട്ടം കാണുന്നത്. മമ്മുട്ടി എന്ന് ആർപ്പ് വിളിച്ച് ഞങ്ങൾ കുറച്ച് ചെറുപ്പക്കാർ ട്രെയിനിന്റെ പിന്നാലെ ഷൊർണൂർ സ്റ്റേഷനിലേക്ക് അന്ന് ഓടിയ ഓട്ടം ഇന്നും ആവേശഭരിതമാണ്. മമ്മുട്ടി എന്ന സുന്ദരൻ പച്ച നിറത്തില്ലുള്ള ഒരു പോളിസ്റ്റർ കള്ളി മുണ്ട് ഉടുത്ത് സ്റ്റേഷനിൽ നിന്ന് ഇറങ്ങി പുറത്ത് വന്ന്, പുരുഷാരവങ്ങൾക്ക് ഇടയിലൂടെ റോഡിലുള്ള കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കൈ വീശി കയറി സ്വയം ഡ്രൈവ് ചെയ്ത് പോകുന്നത് മനസിലെ അടരാത്ത ഓർമ്മകളാകുന്നു.
കോട്ടയം ജില്ലയിലെ വൈക്കത്തിന് അടുത്ത് ചെമ്പ് എന്ന ഗ്രാമത്തിലെ പാണപറമ്പിൽ ഇസ്മയിൽ മേത്തരുടെ മൂത്ത മകൻ പി. ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി, ആദ്യമായ് സിനിമ നടൻ മമ്മുട്ടിയായി അഭിനയിച്ച സിനിമയാണ് ഷൊർണൂരിൽ ഷൂട്ട് ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… തിരുവനന്തപുരത്തു നിന്നും മദ്രാസിലേക്ക് ചെല്ലുന്ന ഇരുപതാം നമ്പർ തിരുവനന്തപുരം മദ്രാസ് മെയിൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ഉടൻ തന്നെ പുറപ്പെടുന്നതായിരിക്കും…. ട്രെയിൻ പശ്ചാത്തലമാകുന്ന ഒരു സസ്പൻസ് ക്രൈം ത്രില്ലർറായിരുന്നു നടൻ അശോകന്റെ മൂത്ത സഹോദരൻ ഹരികുമാറിന്റെ കഥക്ക്, ഡെന്നീസ് ജോസഫ് തിരക്കഥ എഴുതി ടി. ശശിയുടെ നിർമ്മാണത്തിൽ ജോഷി സംവിധാനം ചെയ്ത, മമ്മുട്ടി അതിഥി വേഷത്തിൽ എത്തിയ മോഹൻലാൽ നായകനായ നമ്പർ 20 മദ്രാസ് മെയിൽ.
ട്രെയിനും റെയിൽവേ സ്റ്റേഷനും അനുബന്ധ ഘടകങ്ങളെല്ലാം സ്റ്റുഡിയോവുകളിൽ സെറ്റിട്ട് ഷൂട്ട് ചെയ്യന്നതിൽ നിന്ന് വിഭിന്നമായി, ഒരു എഞ്ചിനും ഏതാനും കോച്ചുകളും ഇന്ത്യൻ റെയിൽവേയിൽ നിന്നും വാടകക്ക് എടുത്തായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ സിനിമയുടെ ഷൂട്ടിംഗ്. കേരളത്തിലെ തിരക്ക് കുറഞ്ഞ റൂട്ടായ ഷൊർണൂർ – നിലമ്പൂർ പാതയിലൂടെ ഓടിച്ചായിരുന്നു, നമ്പർ 20 മദ്രാസ് മെയിൽ എന്ന ട്രെയിൻ സിനിമയിൽ തിരുവനന്തപുരത്ത് നിന്നും മദ്രാസിൽ എത്തുന്നത്. ഷൊർണൂർ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ടാൽ ഗാർഡിന്റെ കോച്ച് സ്റ്റേഷൻ വിടുമ്പോഴേക്കും എഞ്ചിൻ നെടുങ്ങോട്ടൂർ ലെവൽ ക്രോസ്സിലേക്ക് എത്തിയിട്ടുണ്ടാകും. ഇതുവഴി സഞ്ചരിച്ചിരുന്ന നെടുങ്ങോട്ടൂർ നിവാസിയായ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും ഷൂട്ടിംഗ് കാണുവാൻ സാധിക്കുന്നതും. ഒരു ഫ്രേയിമിൽ ഒരുപാട് നേരം മലയാള സിനിമയുടെ നെടുംതൂണുകളായ മമ്മുട്ടിയെയും മോഹൻലാലിനെയും കണ്ട നിമിഷങ്ങൾ ഓർക്കുന്ന മനസ്സ് ഇപ്പോഴും തരളിതമാകുന്നു.
2004 ൽ കല്ലിയൂർ ശശി നിർമ്മിച്ച് ശശിശങ്കർ സംവിധാനം ചെയ്ത ജയറാം നവ്യ നായർ നായികാ നായകൻമാരായ, സർക്കാർ ദാദയിലൂടെ അസിസ്റ്റന്റ് ഡിറക്ടറായി മലയാള സിനിമയിൽ പ്രവേശിച്ച ഞാൻ, 1999 ൽ മദ്രാസിലെ വടപളനിയിലുള്ള എ.വി.എം. സ്റ്റുഡിയോവിലെ നിത്യ സന്ദർശകനായിരുന്നു കുറച്ച് കാലം. സിനിമ മോഹം തലക്ക് പിടിച്ച നാടുവാഴികൾ സിനിമ കണ്ട കാലം മുതൽ മനസിൽ പ്രതിഷ്ഠിച്ച പുജാ വിഗ്രഹമാണ്, എന്റെ അമ്മായിയുടെ സഹോദരനായ മലയാള സിനിമയിലെ പ്രശ്സ്ത ചിത്രസംയോജകൻ കെ. ശങ്കുണി. ഒരു പക്ഷേ മമ്മൂട്ടി അഭിനയിച്ച സിനിമകളിൽ ഏറ്റവും കൂടുതൽ സിനിമകൾ ചിത്രസംയോജനം നിർവഹിച്ച വ്യക്തിയായിരിക്കും, എ. വി. എം. സ്റ്റുഡിയോവിലെ റൂം നമ്പർ 11 ന്റെ നാഥനായ എഡിറ്റർ കെ. ശങ്കുണ്ണി.
ഇന്ത്യൻ സിനിമയിൽ നാല് ദശാബ്ദങ്ങളായി നാന്നൂറോളം സിനിമകളിലെ പ്രധാന വേഷങ്ങളിലൂടെ ഭാരതീയരുടെ മനസിലെ പ്രതിഷ്ഠയായി മാറിയ ഒരു ബിംബമാണ്, വയസ്സിൽ മാത്രം ഉയരുന്ന പ്രായം മനസിലും ശരീരത്തിലും പിൻതിരിഞ്ഞ് നടക്കുന്ന പ്രതിഭാസമായ മലയാളികളുടെ സ്വന്തം മമ്മുട്ടി…
മമ്മുക്കക്ക് സ്നേഹപൂർവ്വം ജന്മദിനാശംസകൾ❣
തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ