മലബാർ പ്രസിഡൻസിയുടെ അധീനതയിൽ ഉണ്ടായിരുന്ന പ്രദേശങ്ങളിലെ ക്ഷേത്രങ്ങൾ ഹിന്ദുമത സാംസ്ക്കാരിക കേന്ദ്രം എച്ച്. ആർ. & സി. ഇ . ഹിന്ദു റിലീജിയസ് & കൾച്ചറൽ എന്റർപ്രൈസ് എന്ന സംഘടനയുടെ കീഴിലായിരുന്നു. 2008 ലാണ് തിരുവിതാംകൂർ കൊച്ചിൻ ദേവസ്വം ബോർഡുകളുടെ മാതൃകയിൽ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭരണ ചുമതല നിർവ്വഹിക്കുന്നതിനായി മലബാർ ദേവസ്വം ബോർഡ് രൂപീകരിക്കുന്നത്.
ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുവാൻ പുത്തൻ ആശയങ്ങളും തീരുമാനങ്ങളും ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കുവാനുള്ള കഴിവും, അവരെ നല്ല മാർഗ്ഗത്തിലേക്ക് നയിക്കുവാനുള്ള പാടവും അത് പ്രകാരം ഇവരെയെല്ലാം വിശ്വാസത്തിലെടുത്ത് എല്ലാവരുടെയും ബഹുമാനവും സഹകരണ മനോഭാവവും ലക്ഷ്യ പ്രാപ്തിയിലേക്കുള്ള ഒരുമയും ആർജിച്ച്, കാര്യക്ഷമതയോടെ പ്രവർത്തങ്ങൾ നിർവ്വഹിക്കുമ്പോൾ അവിടെ ഒരു നേതാവ് ഉയർന്ന് വരുന്നു. ഇതിനുദാഹരണമാണ് പാലക്കാട് ജില്ലയിലെ സംഘാടകരിൽ സംഘാടകനായ എം. ആർ. മുരളി.
ഒരു തൊഴിലാളിയായ മരോട്ടിക്കൽ രാഘവൻ എന്ന തന്റെ പിതാവിന്റെ കൈ പിടിച്ച് ഇറങ്ങിയ വിപ്ലവ മണ്ണിൽ, വിദ്യാലയ രാഷ്ട്രീയത്തിലുടെ ചുവട് വെച്ച് കലാലയ രാഷ്ട്രീയത്തിലൂടെ യുവജന പ്രസ്ഥാനത്തിന്റെ അമരക്കാരനായി, പിറന്ന മണ്ണിൽ പ്രഥമ പൗരന്റെ പദവിയിലൂടെ ജാതിമത രാഷ്ട്രീയ ഭേദമന്യേ, ജനമനസുകളിലേക്ക് ചേക്കേറിയ വ്യക്തിത്വമാണ് എം. ആർ. മുരളി. സാംസ്ക്കാരിക പെരുമകൾ ഉറങ്ങുന്ന ഷൊർണൂരിൽ ഒന്നര പതിറ്റാണ്ടായി പ്രഭാതം കലാ സാംസ്ക്കാരിക വേദിയുടെ അമരത്വം വഹിക്കുകയും, ഇതിന്റെ ഭാഗമായി അഭയം പോലൊരു വൃദ്ധസദനത്തിലൂടെ വള്ളുവനാട്ടിലെ നിരാലംബരുടെ ഹൃദയങ്ങളിലെ പൂജാ വിഗ്രഹമായി മാറിയിട്ടുള്ള ഒരു രൂപമാണ് എം. ആർ. മുരളി.
ജനസേവനത്തിന് ഉദാത്ത മാതൃകയായ മനുഷ്യ സ്നേഹി എം. ആർ. മുരളിയെ പോലൊരാൾ മലബാർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് സ്ഥാനത്ത് വരുമ്പോൾ, ക്ഷേത്രങ്ങളുടെ വരുമാനത്തിന് അനുസരിച്ച് ജീവനക്കാർക്ക് വാരികോരി ശമ്പളം നൽകി ക്ഷേത്ര നടത്തിപ്പ് താളം തെറ്റി, നിവേദ്യത്തിന് കടം വാങ്ങുകയും അന്തി തിരിക്ക് പോലും വകയില്ലാതെ ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്ന മലബാറിലെ ക്ഷേത്രങ്ങൾക്ക് മുകളിലൊരു പൗർണ്ണമി തിങ്കളായി ഉയർന്ന് വരുമെന്ന് പ്രതീക്ഷിക്കാം…
തെയ്യാറക്കിയത്
പ്രസാദ് കെ ഷൊർണൂർ