ദോഹ: കോഴിക്കോട് വിമാനത്താവളത്തിന്റെ സുരക്ഷക്കും വലിയ വിമാനങ്ങളുടെ സുഗമ പ്രവർത്തനങ്ങൾക്കുമായി എഞ്ചിനിയറിംഗ് മെറ്റീരിയൽ അറസ്റ്റിംഗ് സിസ്റ്റം( ഇമാസ് ) ഏർപ്പെടുത്തണമെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ് ) കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
പ്രസ്തുത സിസ്റ്റം ടേബിൾ ടോപ്പ് എയർപ്പോർട്ടുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുമെന്ന് ലോകത്താകെ തെളിയിച്ചതാണ്. ഇത്തരം ഒരു യൂണിറ്റിന് പ്രതീക്ഷിത ചിലവ് 50 കോടിയാണ്. രണ്ട് യൂണിറ്റുകൾ ഉണ്ടെങ്കിൽ കരിപ്പൂർ എയർപോർട്ടിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താനാവുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഏറെ വരുമാനം ലഭിക്കുന്ന വിമാനത്താവളത്തിനായി ഇത്രയും തുക ചിലവഴിച്ചാൽ സുരക്ഷിതത്വത്തോടൊപ്പം ഏറെ വരുമാനവും വർദ്ധിക്കും.
ഈ കാര്യം ഉന്നയിച്ച് കൊണ്ട് സിവിൽ ഏവിയേഷൻ മന്ത്രി, വിദേശകാര്യ സഹമന്ത്രി, എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർക്ക് പ്രസിഡൻറ് കെ.കെ. ഉസ്മാൻ, ജന: സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിംഗ് സെക്രട്ടറി, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിൽ നിവേദനം അയച്ചു.