ലക്ഷദ്വീപിൽ തിങ്കളാഴ്ച നിരാഹാര സമരം; പ്രാദേശിക ബിജെപി നേതാക്കളും പങ്കെടുത്തേക്കും
Hunger strike in Lakshadweep on Monday; Local BJP leaders may also attend

കവരത്തി: സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ ലക്ഷദ്വീപിൽ തിങ്കളാഴ്ച നിരാഹാര സമരം. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഏർപ്പെടുത്തിയ ഭരണ പരിഷ്കാരങ്ങൾക്കെതിരെയാണ് പ്രതിഷേധം. 12 മണിക്കൂർ നിരാഹാര സമരത്തിനാണ് ആഹ്വാനം.
ലക്ഷദ്വീപിലെ രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത കൂട്ടായ്മയാണ് സേവ് ലക്ഷദ്വീപ് ഫോറം. പൊതുജനങ്ങൾ വീടുകളിലാണ് നിരാഹാര സമരം നടത്തുക. പ്ലാക്കാർഡുകൾ ഉയർത്തിയാകും പ്രതിഷേധം. അതേസമയം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും തീരുമാനമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള വ്യാപര സ്ഥാപനങ്ങൾ അടച്ചിടുമെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
മുഴുവൻ ജനങ്ങളെയും സമരത്തിൽ പങ്കെടുപ്പിക്കുന്നതിനായി എല്ലാ ദ്വീപുകളിലും കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഓഫീസുകളിലും നിരാഹാരമിരിക്കും. ബിജെപി പ്രാദേശിക നേതാക്കളും സമരത്തിൽ പങ്കെടുത്തേക്കുമെന്നാണ് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, നിരാഹാര സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രമേഹം പോലുള്ള രോഗങ്ങളുള്ളവർക്ക് അടിയന്തര ചികിത്സ വേണ്ടി വന്നാൽ സംവിധാനമൊരുക്കണമെന്നാണ് നിര്‍ദ്ദേശമെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. മുൻകരുതലുണ്ടാകണമെന്ന് ഓരോ ദ്വീപിലെയും ആരോഗ്യപ്രവർത്തകർക്ക് നിർദേശം നല്‍കി.