മുൻ മാനേജറെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഗുര്‍മീതിന് വീണ്ടും ജീവപര്യന്തം തടവ്
Gurmeet sentenced to life in prison for shooting dead former manager
ചണ്ഡീഗഢ്: മുൻ മാനേജറെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ദേരാ സച്ഛാ തലവർ ഗുർമീത് റാം റഹീം സിങ് ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്. ഗുർമീതിനെ കൂടാതെ ജസ്‌മീർ സിങ്, സബ്ദിൽ സിങ്, കൃഷ്ണൻ ലാൽ, ഇന്ദോർ സെയിൽ എന്നിവരെയാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചത്.
കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി മുൻപ് കണ്ടെത്തിയിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമേ ഗുർമീതിന് 31 ലക്ഷം രൂപയും പിഴയും വിധിച്ചു. മറ്റ് പ്രതികൾക്ക് 50,000 രൂപ വീതവും പിഴ വിധിച്ചു. കേസിൻ്റെ വിചാരണ നടപടികൾ നടക്കുന്നതിനിടെ ആറാം പ്രതി കഴിഞ്ഞ വർഷം മരിച്ചിരുന്നു.
ഗുർമീതിൻ്റെ മാനേജറായിരുന്ന രഞ്ജിത് സിങ് 2020 ജൂലൈ രണ്ടിന് ഹരിയാനയിലെ കുരുക്ഷേത്രയിൽ വെച്ച് വെടിയേറ്റ് മരിച്ചത്. ദേരാ അശ്രമത്തിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വിവരങ്ങൾ വ്യക്തമാക്കുന്ന ഒരു കത്ത് പുറത്തുവന്നിരുന്നു. ഈ കത്തിന് പിന്നിൽ രഞ്ജിത് സിങ് ആണെന്ന ഗുർമീതിൻ്റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. രഞ്ജിത് സിങിൻ്റെ മരണത്തിൽ തനേസർ പോലീസാണ് ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2003ൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് പ്രതികൾ പിടിയിലായത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ 2007ലാണ് സിബിഐ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
പുറത്തുവന്ന കത്തുമായി ബന്ധപ്പെട്ട് ദേരാ ആശ്രമത്തിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് വാർത്തകൾ തയ്യാറാക്കി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനായ രാംചന്ദർ ഛത്രപതിയെയും ഗുർമീതും സംഘവും 2003ൽ കൊലപ്പെടുത്തിയിരുന്നു. ആശ്രമത്തിൽ എങ്ങനെയാണ് സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതെന്ന് തൻ്റെ ‘പൂരാ സച്ച്’ എന്ന പത്രത്തിലൂടെ 2002ൽ ഛത്രപതി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഛത്രപതിയെ ഗുർമീതും സംഘവും വെടിവെച്ച് കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിൽ ഗുർമീതിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതുകൂടാതെ ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ് ഗുര്‍മീത്. ഈ കേസിൽ 2017 മുതൽ റോഹ്താങ്കിലെ സുനാരിയ ജയില്‍ തടവിലാണ് ഗുര്‍മീത് റാം റഹീം.