ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പടക്കങ്ങള്‍ നിരോധിച്ചു
Fireworks were banned in and around Delhi
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ ദീപാവലിക്കാലത്ത് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പടക്കങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും ട്രൈബ്യൂണൽ നിരോധിച്ചു. ഇന്ന് രാത്രി മുതൽ നവംബർ 30 വരെയാണ് നിരോധം. ഡൽഹിയിലും ദേശീയ തലസ്ഥാന പ്രദേശത്തും പടക്കത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ടാണ് ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. നാല് സംസ്ഥാനങ്ങളിലെ 24ൽ അധികം ജില്ലകളിൽ നിരോധനം ബാധകമാണ്.
വായു മലിനീകരണത്തോത് കൂടുതലുള്ള രാജ്യത്തെ എല്ലാ നഗരങ്ങൾക്കും ഉത്തരവ് ബാധകമാണെന്നും ഗ്രീൻ ട്രൈബ്യൂണൽ വിധിച്ചു. മലിനീകരണ തോത് കുറവുള്ള മറ്റ് നഗരങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിക്കാൻ അനുമതിയുണ്ട്. സംസ്ഥാനങ്ങൾ നിഷ്കർഷിക്കുന്ന സമയത്ത് പടക്കം ഉപയോഗം രണ്ടു മണിക്കൂറായി പരിമിതപ്പെടുത്തണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. എന്നാൽ മികച്ച വായു ഗുണനിലവാരമുള്ള മറ്റ് പ്രദേശങ്ങളിൽ പടക്ക നിരോധനം നിർബന്ധമാക്കിയിട്ടില്ല.
കോവിഡ് വ്യാപനം കണക്കിലെടുത്ത് എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വായു മലിനീകരണം തടയുന്നതിന് നടപടികൾ സ്വീകരിക്കാനും ട്രിബ്യൂണൽ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ദീപാവലിക്കാലത്ത് പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്.