പിതാവിന് ഗുരുതര രോഗം; ജാമ്യം തേടി ബിനീഷ് കോടതിയിൽ
Father seriously ill; Bineesh in court seeking bail
ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രോഗബാധ ഗുരുതരമാണെന്ന് കാണിച്ച് മകൻ ബിനോയ് കോടിയേരി ഹൈക്കോടതിയിൽ. ഈ സമയത്ത് മകനായ താൻ അടക്കമുള്ള അടുത്ത കുടംബാംഗങ്ങളുടെ സാമിപ്യം വേണ്ടതുണ്ടെന്നും ഹൈക്കോടതിയെ ധരിപ്പിച്ചു.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളിപ്പിക്കൽ കേസിൽ നാലാം പ്രതിയായ ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നർകോട്ടിക്സ് കൺട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് ഇടപാടു കേസിൽ താൻ പ്രതിയല്ലെന്നും ബിനീഷ് കോടതിയെ അറിയിച്ചു. ഇതിലേക്ക് മനപ്പൂര്‍വ്വം വലിച്ചിഴയ്ക്കുന്ന നടപടിയാണ് ഇഡിയുടേത്. കള്ളപ്പണ ഇടപാടു കേസിലും എന്‍സിബി കേസിലും പ്രതിയായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ ഒപ്പുള്ള ഡെബിറ്റ് കാര്‍ഡ് തന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെത്തിയതാണെന്ന് ഇഡി ആരോപിക്കുന്നതിന്റെ ആധികാരികതയും സംശയമുണ്ടെന്ന് ബിനീഷ് പറയുന്നു.
കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ സര്‍ട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അഭിഭാഷകനായ അഡ്വ. കൃഷ്ണൻ വേണുഗോപാൽ മുഖേനയാണ് ജാമ്യാപേക്ഷ ഹാജരാക്കിയിട്ടുണ്ട്.
അതേസമയം, ഇഡിയുടെ അഭിഭാഷകനായ സോളിസിറ്റര്‍ ജനറൽ എസ്. വി. രാജു ഹാജരായിരുന്നില്ല. തടസ്സവാദം വൈകാതെ തന്നെ സമര്‍പ്പിക്കാമെന്ന് അഭിഭാഷകന്റെ പ്രതിനിധി കോടതിയെ അറിയിച്ചു.
ബിനീഷിന്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി ഫെബ്രുവരി 22ന് തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും. വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് നടപടിക്രമങ്ങള്‍ നടന്നത്.