ഡൽഹിയുടെ അതിര്‍ത്തികളടച്ച് കര്‍ഷകര്‍; ചർച്ച ചെയ്യാം, സന്നദ്ധതയറിയിച്ച് കേന്ദ്രം
Farmers cross Delhi's borders; Discuss, volunteer center
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കര്‍ഷക പ്രക്ഷോഭം മൂന്നാം ആഴ്ചയിലും ശക്തമായി മുന്നേറുന്നതിനിടെ ചര്‍ച്ചയ്ക്കായി വീണ്ടും സന്നദ്ധതയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ മുന്നോട്ടു വെച്ച ഭേദഗതികള്‍ അടങ്ങിയ നിര്‍ദേശത്തോട് കര്‍ഷകര്‍ പ്രതികരിച്ചാൽ പാര്‍ലമെന്‍റ് പാസാക്കിയ നിയമങ്ങളിലെ ഓരോ വകുപ്പുകളും പ്രത്യേകം ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഡൽഹിയ്ക്കു പുറമെ കര്‍ഷക സമരം രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലേയ്ക്കു കൂടി വ്യാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ അനുനയ നീക്കം.
അതേസമയം, ആവശ്യങ്ങളിലുറച്ചു നിക്കുമെന്നും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്നുമാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കര്‍ഷക സമരം കൂടുതൽ ശക്തമായി. പ്രധാന സമരകേന്ദ്രങ്ങളിൽ നിരാഹാര സമരം അനുഷ്ടിച്ച കര്‍ഷകര്‍ ഇന്നലെ പ്രധാനപ്പെട്ട റോഡുകള്‍ ഉപരോധിച്ചതോടെ ചില മേഖലകളിൽ വൻ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. രാജസ്ഥാൻ ഡൽഹി പാതയായ എൻ എച്ച് 8ലായിരുന്നു ഏറ്റവും വലിയ ഗതാഗതക്കുരുക്ക്.
എന്നാൽ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്നലെ കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിച്ചു. കാര്‍ഷിക മേഖലയിലെ പരിഷ്കരണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ നിയമങ്ങളിൽ ഭേദഗതിയ്ക്ക് തയ്യാറാണെന്നാണ് അറിയിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത് കര്‍ഷകരുടെ താത്പര്യങ്ങള്‍ മനസ്സിൽ കണ്ടാണെന്നും ഈ നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും വ്യക്തമാക്കി.
“നമ്മുടെ കര്‍ഷക സഹോദരങ്ങളോട് സംസാരിക്കാനും അവരുടെ ആശങ്കയകറ്റാനും എന്നും തയ്യാറാണ്. നമ്മുടെ സര്‍ക്കാര്‍ എന്നും ചര്‍ച്ചകള്‍ക്കും സംവാദത്തിനും തയ്യാറാണ്.” രാജ്നാഥ് സിങ് ഫിക്കി കോൺഫറൻസിൽ സംസാരിച്ചു. കൊവിഡ് 19 മഹാമാരി കാര്‍ഷിക മേഖലയെ ബാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യത്തിന് കാര്‍ഷികോത്പാദനം നടന്നതായും ഗോഡൗണുകള്‍ നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഡൽഹിയ്ക്കു പുറമെ സമീപ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേയ്ക്കു കൂടി കര്‍ഷക സമരം വ്യാപിച്ചു. പഞ്ചാബിലും ഹരിയാനയിലും ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഓഫീസുകള്‍ ഖരാവോ ചെയ്ത പ്രതിഷേധക്കാര്‍ വലിയ പ്രകടനങ്ങള്‍ നടത്തി. രാജസ്ഥാനിൽ സമരം മൂലം ബസ്, ട്രക്ക് ഗതാഗതം താറുമാറായി. ദേശീയപാത എട്ടിൽ ഷാജഹാൻപൂരിനു സമീപം സമരം തുടരുന്ന പശ്ചാത്തലതതിൽ രാജസ്ഥാനിൽ നിന്ന് ഡൽഹി, പഞ്ചാബ്, ഹിമാചൽ, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലേയ്ക്കും യുപിയുടെ ചില ഭാഗങ്ങളിലേയ്ക്കുമുള്ള ഗതാഗതം രണ്ടാം ദിവസവും നിലച്ച മട്ടാണ്. ഡൽഹിയിൽ പലയിടത്തും സ്വകാര്യ ബസുകളും ടാക്സികളും ഓടുന്നില്ല.
അതേസമയം പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയറിചിച്ച് രംഗത്തെത്തിയ ശരത് ജോഷിയുടെ അഖിലേന്ത്യാ കിസാൻ കോര്‍ഡിനേഷൻ കമ്മിറ്റി നിയമങ്ങള്‍ നടപ്പിലാക്കണോ എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാൻ അവസരം നല്‍കണമെന്ന് കൃഷിമന്ത്രിയോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ സര്‍ക്കാര്‍ നിലപാടിനും ശക്തിയേറിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളിലെ ഏഴായിരത്തോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണ് ഇത്.