കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്നു മരിച്ച കൊല്ലം ചടയമംഗലം സ്വദേശി വിസ്മയയുടെ സഹോദരന് ഭീഷണിക്കത്ത്. കേസിൽ നിന്ന് പിന്മാറണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും കാണിച്ച് വീട്ടിലേയ്ക്കാണ് ഭീഷണിക്കത്ത് വന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങഅങിയതായാണ് റിപ്പോര്‍ട്ട്.
വിസ്മയയുടെ നിലമേലേ വീട്ടിലേയ്ക്കാണ് ഭീഷണിക്കത്ത് വന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിസ്മയയുടെ സഹോദരൻ വിജിത്തിനെതിരെയായിരുന്നു ഭീഷണി.കേസിൻ്റെ ശ്രദ്ധ തിരിച്ചു വിടാനായി ആരെങ്കിലും ചെയ്തതതാകുമെന്ന നിഗമനത്തിലാണ് പോലീസ്. പത്തനംതിട്ടയിൽ നിന്നാണ് കത്ത് വന്നതെന്നും കഴിഞ്ഞ ദിവസമാണ് വീട്ടിലെ വിലാസത്തിൽ കത്ത് എത്തിയതെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തു.
കേസിൽ നിന്ന് പിന്മാറിയാൽ ആവശ്യപ്പെടുന്ന പണം നല്‍കാമെന്ന് കത്തിൽ പറയുന്നുണ്ട്. കേസുമായി മുന്നോട്ടു പോയാൽ വിസ്മയയുടെ വിധി തന്നെ സഹോദരനും ഉണ്ടാകുമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നുണ്ട്. കത്ത് ലഭിച്ചതിനു പിന്നാലെ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായര്‍ ഇത് ചടയമംഗലം പോലീസിനു കൈമാറുകയായിരുന്നു. തുടര്‍നടപടികളുടെ ഭാഗമായി പോലീസ് കത്ത് കോടതിയിൽ സമര്‍പ്പിച്ചു.
വിസ്മയയുടെ മരണം ആത്മഹത്യയാണെന്നും സ്ത്രീധന പീഡനം മൂലം വിസ്മയ ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് പോലീസ് ശാസ്താംകോട്ട കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് വിസ്മയയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ കിരൺകുമാര്‍. ഇയാളെ അച്ചടക്ക നടപടിയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. ജയിലിൽ കഴിയുന്ന പ്രതി വിസ്മയയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി കത്തെഴുതി അയയ്ക്കാൻ സാധ്യതയില്ലെന്നാണ് പോലീസിൻ്റെ നിഗമനം.
ജൂൺ 21നു പുലര്‍ച്ചെയാണ് മെഡിക്കൽ വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ ഭര്‍ത്താവിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിനു പിന്നാലെ ഭര്‍ത്താവ് കിരൺകുമാറിനും കുടുംബത്തിനുമെതിരെ വലിയ വിമര്‍ശനമാണ് വിസ്മയയുടെ കുടുംബം ഉയര്‍ത്തിയത്. സ്ത്രീധനത്തിൻ്റെ പേരിൽ കിരൺകുമാറും മാതാപിതാക്കളും വിസ്മയയെ ഉപദ്രവിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിനു പിന്നിൽ കിരൺകുമാറിനു പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. സ്ത്രീധന പീഡനം സ്ഥിരീകരിക്കുന്ന വിസ്മയയുടെ ചാറ്റുകളും പുറത്തു വന്നിരുന്നു.
സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിത പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. 102 സാക്ഷിമൊഴികളും 56 തൊണ്ടിമുതലുകളും 92 രേഖകളും കുറ്റപത്രത്തിനൊപ്പം പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മുഖ്യമന്ത്രിയോടു നന്ദി പറയുന്നുവെന്നും വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരും പ്രതികരിച്ചിരുന്നു. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് 80 ദിവസത്തിനുള്ളിലാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.