മൺറോതുരുത്തിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു
CPM activist stabbed to death in Monroe Island
കൊല്ലം: മൺറോതുരുത്ത് വില്ലിമംഗലത്ത് സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. വില്ലിമംഗലം നിധി പാലസ് മണിലാൽ (51) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 ന് വില്ലിമംഗലം എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിന് മുന്നിൽ വെച്ചാണ് കുത്തേറ്റത്. ഉടൻ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കൊല്ലം എൻഎസ് സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഡൽഹി പോലീസിലെ മുൻ ഉദ്യോഗസ്ഥൻ പട്ടംതുരുത്ത് സ്വദേശി അശോകൻ, ഒപ്പമുണ്ടായിരുന്ന സത്യൻ എന്നിവരെ കിഴക്കേ കല്ലട പോലീസ് കസ്റ്റഡിയിലെടുത്തു. അശോകനും സത്യനും ആർഎസ്എസ് പ്രവർത്തകരാണെന്നും കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ കൂടി ഉണ്ടെന്നും സിപിഎം ആരോപിച്ചു.
അശോകനും മണിലാലും തമ്മിലുണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് മണിലാലിനെ അശോകൻ കത്തിയെടുത്ത് കുത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മണിലാലിനെ പിന്നാലെ എത്തിയ അശോകൻ ബൂത്ത് കമ്മിറ്റി ഓഫീസിന് മുന്നിൽ വെച്ചാണ് കുത്തിവീഴ്ത്തിയത്. നെഞ്ചിലുൾപ്പെടെ മൂന്ന് തവണ കുത്തേറ്റു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷിക്കുക ആണെന്നും കസ്റ്റഡിയിലായ അശോകൻ മദ്യലഹരിയിലാണെന്നും കിഴക്കേ കല്ലട പോലീസ് പറഞ്ഞു. എം നൗഷാദ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ കൊല്ലം എൻഎസ് ആശുപത്രിയിലെത്തിയിട്ടുണ്ട്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് മരിച്ച മണിലാൽ. ഭാര്യ: ജയശ്രീ, മകൾ: നിധി.