കൊവിഡ് വാക്‌സിനേഷന്‍; കേരളത്തില്‍ മെല്ലെപ്പോക്കെന്ന് കേന്ദ്രം
Covid vaccination; Center says slowdown in Kerala
ന്യൂഡൽഹി: കൊവിഡ് വാക്‌സിനേഷന്‍ വിതരണ നടപടികള്‍ക്ക് കേരളം മന്തഗതിയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരിക്ഷണം വന്നിരിക്കുന്നത്.
വാക്‌സിനോടുള്ള ഭയമാണ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് സംസ്ഥാനത്ത് മെല്ലെപോക്കിന് കാരണം എന്നാണ് വിഷയത്തിൽ സംസ്ഥാനത്തിന്റെ മറുപടി.
ഇന്ത്യയിൽ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതിന് ശേഷമുള്ള സാഹചര്യങ്ങള്‍ പ്രതിദിനം കേന്ദ്രസര്‍ക്കാര്‍ അവലോകനം ചെയ്യുന്നുണ്ട്. വിഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗങ്ങള്‍.
ഇന്നലെ വരെയുള്ള സ്ഥിതിവിവരം അവലോകനം ചെയ്തപ്പോള്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ നടപടികള്‍ ഉചിത വേഗത്തിലല്ല നടക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തലുണ്ടായിരിക്കുന്നത്.വാക്‌സിനേഷന്‍ നടപടികളിലെ മെല്ലെപോക്കില്‍ സംസ്ഥാനത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം അതൃപ്തി അറിയിക്കുകയും ചെയ്തു.
വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കി. മുന്‍ ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന തോത് സംസ്ഥാനത്ത് 25 ശതമാനത്തില്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിനേഷനായി ആത്മവിശ്വാസം പകരാന്‍ പ്രചാരണ പരിപാടികള്‍ അടക്കമുള്ള കൂടുതല്‍ നടപടികള്‍ക്കും കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
കേരളത്തിന് പുറമേ തമിഴ്‌നാട്, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ വേഗത്തില്‍ നടക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.
അതേസമയം സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഭീതി ഉണ്ടെന്ന് കേരളം പ്രതിദിന യോഗത്തില്‍ വിശദികരിച്ചു. മുന്നണിപോരാളികളില്‍ അടക്കം വാക്‌സിനേഷന്‍ ഭീതി കേരളത്തില്‍ നിലനില്‍ക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ സംസ്ഥാനത്ത് നടത്താന്‍ ശ്രമിക്കും എന്നും കേരളം പ്രതിദിന അവലോകന യോഗത്തില്‍ വ്യക്തമാക്കി.