കൊവിഡ്: കേരളത്തിൽ ആശുപത്രികൾ നിറയുന്നു; ഐസിയു കിടക്കകൾക്ക് പലയിടത്തും ക്ഷാമം
Covid: Hospitals are filling up in Kerala; There is a shortage of ICU beds in many places
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് 19 കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിൽ പലയിടത്തും ആശുപത്രി കിടക്കകള്‍ക്ക് ക്ഷാമം നേരിടുന്നു. കൊച്ചിയും തിരുവനനന്തപുരവും അടക്കമുള്ള നഗരങ്ങളിൽ ഐസിയു കിടക്കകളും വെൻ്റിലേറ്ററുകളും തൊട്ടടുത്തുള്ള ആശുപത്രികളിൽ ലഭിക്കാത്ത സാഹചര്യം പലയിടത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും പ്രതിസന്ധി രൂക്ഷമാണ്.
നിലവിൽ എറണാകുളം ജില്ലയിൽ ഇരുപതിനായിരത്തിൽ അധികം കൊവിഡ് 19 രോഗികളാണ് ചികിത്സയിലുള്ളത്. ടിപിആര്‍ 20 ശതമാനത്തിനു മുകളിലായതോടെ തീവ്രപരിചരണം വേണ്ട രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്.കോഴിക്കോട് ജില്ലയിലും നിലവിലെ രോഗികളുടെ എണ്ണം 20,000ത്തിനു മുകളിലാണ്. കൂടാതെ തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലും പതിനായിരത്തിലധികം രോഗികള്‍ ചികിത്സയിലുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലായിരുന്നു സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ ഏറ്റവും വര്‍ധനവുണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണം പതിനായരം കടന്നപ്പോള്‍ അന്ന് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 2,36,999 ആയി ഉയര്‍ന്നിരുന്നു. എന്നാൽ വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം 1,78,983 ആണ്. ഒക്ടോബറിൽ സംസ്ഥാനത്ത് ഐസിയുകളിൽ 795 പേരും വെൻ്റിലേറ്റര്‍ സഹായത്തോടെ 231 പേരും ചികിത്സയിലുണ്ടായിരുന്നുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. എന്നാൽ നിലവിൽ 1218 രോഗികളാണ് സംസ്ഥാനത്ത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. 347 പേര്‍ വെൻ്റിലേറ്ററുകളിലുമുണ്ട്. സംസ്ഥാനത്ത് ടിപിആര്‍ ഉയര്‍ന്നു നിൽക്കുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിലും വലിയ തോതിൽ രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. കൊവിഡ് മരണങ്ങളുടെ എണ്ണത്തിലും ചെറിയ വര്‍ധനവുണ്ട്.
അതേസമയം, കൊവിഡ് ചികിത്സയിൽ സ്വകാര്യ മേഖലയിലെ ആശുപത്രികളെ കൂടുതൽ സഹകരിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഇന്നു ആശുപത്രി മാനേജ്മെൻ്റുകളുമായി ചര്‍ച്ച നടത്തും. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയിൽ സര്‍ക്കാര്‍ ചെലവിൽ കൊവിഡ് ചികിത്സ ഒരുക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. 407 സ്വകാര്യ ആശുപത്രികള്‍ കാരുണ്യ പദ്ധതിയുടെ ഭാഗമാണെങ്കിലും 137 ആശുപത്രികളിൽ മാത്രമാണ് കൊവിഡ് ചികിത്സ ലഭ്യമാക്കുന്നത്. മികച്ച സൗകര്യങ്ങളുള്ള കൂടുതൽ ആശുപത്രികളിൽ കൊവിഡ് ചികിത്സ സര്‍ക്കാര്‍ ചെലവിൽ ലഭ്യമാക്കാനാണ് നീക്കം.