ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; 18 രോഗികൾ മരിച്ചു
Covid hospital fire in Gujarat; 18 patients died

ബെറൂച്ച്: ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 18 പേർ മരിച്ചു. ബെറൂച്ചിലെ പട്ടേൽ വെൽഫെയർ കൊവിഡ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മരിച്ച 18 പേരും കൊവിഡ് രോഗികളാണ്. ചികിത്സയിൽ ഉണ്ടായിരുന്ന 50 ഓളം പേരെ രക്ഷപ്പെടുത്തിയിടുത്തിയെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ‘കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന 12 പേരാണ് അപകടത്തിൽ മരിച്ചത്’ ബെറൂച്ച് എസ്പി അപകടത്തിന് പിന്നാലെ പ്രതികരിച്ചു. മരണസംഖ്യ ഉയർന്നേക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി കെട്ടിടത്തിന്‍റെ ഗ്രൗണ്ട് ഫ്ലോറിലാണ് തീപിടുത്തമുണ്ടായത്. പുലച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായതെന്നും ഫയർ ഓഫീസർ ശൈലേശ് സൻസിയ പറഞ്ഞു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് ചികിത്സയിലുണ്ടായിരുന്ന 50 പേരെ രക്ഷിച്ചത്. ഇവരെ സമീപത്തെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു മണിക്കൂറിനുള്ളിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. അതേസമയം തീപിടിത്തത്തിന്‍റെ യഥാർഥ കാരണം വ്യക്തമല്ലെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഗുജറാത്തിൽ ഇന്നലെ 14,605 പേർക്കായിരുന്നു കൊവിഡ്- 19 ബാധിച്ചത്. 173 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 5,67,777 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 7,183 ആണ്. 1,42,046 സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.