പുതിയ സീസൺ അൺപ്രെഡിക്ടബിളാകുമോ? ബിഗ് ബോസ് മലയാളം ആറാം പതിപ്പുമായി മോഹൻലാൽ എത്തുന്നു
Bigg Boss Malayalam Bigg Boss Malayalam Season 6 Latest Updates

ജനപ്രിയ. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം പുതിയ സീസൺ ഉടൻ മലയാളികളുടെ സ്വീകരണമുറിയിലേക്കെത്തുന്നു. ജനപ്രിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പായ ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ പ്രൊമോ വീഡിയോ അണിയറപ്രവർത്തകർ പങ്കുവെച്ചു. ഇത്തവണ സീസൺ പ്രവചനാതീതമാകും (അൺപ്രഡിക്ടബിൾ) ആകുമെന്ന് അറിയിച്ചിരിക്കുകയാണ് ആദ്യ പ്രൊമോയിലൂടെ റിയാലിറ്റി ഷോയുടെ അണിയറ പ്രവർത്തകർ. ബിഗ് ബോസ് മലയാളത്തിന്റെ മുഖമായ മോഹൻലാൽ തന്നെയാണ് ആറാം സീസണിലും ഷോ അവതരിപ്പിക്കുക എന്ന ഉറപ്പ് നൽകിയിരിക്കുകയാണ് പുതിയ പ്രൊമോ വീഡിയോയിലൂടെ.
65 സക്കൻഡ് ദൈർഘ്യമുള്ള പ്രൊമോ വീഡിയോ ആണ് ഏഷ്യനെറ്റ് പങ്കുവെച്ചിരിക്കുന്നത്. യോദ്ധയിൽ ജഗതി ശ്രീകുമാറിന്റെ കഥാപാത്രമായ അരിശുമൂട്ടിൽ അപ്പുക്കുട്ടനെ ഓർമിപ്പിക്കുന്ന പ്രൊമോയാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. അവസാനം മോഹൻലാൽ എത്തി ബിഗ് ബോസ് മലയാളം ആറാം സീസൺ ഉടൻ എത്തുന്നു എന്ന സൂചന നൽകുന്നതാണ് പ്രൊമോ വീഡിയോ. ആദ്യ പ്രൊമോ വന്നതോടെ ഷോയുടെ ആരാധകരുടെ ആവേശം രണ്ടിരട്ടിയായി.
ഇത്തവണ ഐസ്ക്രീം ബ്രാൻഡായ സ്കീയും ഇലക്ട്രിക് ബ്രാൻഡായ ആറ്റംബെർഗുമാണ് ബിഗ് ബോസ് മലയാളം അവതരിപ്പിക്കുന്നത്. ഒപ്പം മേക്കപ്പ് ബ്രാൻഡായ ഡാസ്ലെറും ഷോയ്ക്കൊപ്പം ചേരുന്നുണ്ട്. അതേസമയം വീഡിയോയിൽ ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ ഗ്രാൻജ് ലോഞ്ച് എന്നായിരിക്കുമെന്നോ മറ്റ് വിവരങ്ങളോ മോഹൻലാൽ പങ്കുവെച്ചിട്ടില്ല. പ്രൊമോ വീഡിയോ കാണാം:
റിപ്പോർട്ടുകൾ പ്രകാരം മാർച്ച് പത്താം തീയതിയാകും ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ ഗ്രാൻഡ് ലോഞ്ച്. ഇത്തവണ മുംബൈ വിട്ട് ചെന്നൈയിലാകും റിയാലിറ്റി ഷോ സെറ്റ് നിർമിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകിളിൽ സൂചിപ്പിക്കുന്നുണ്ട്. 2020 സീസണിന് ശേഷം ബിഗ് ബോസ് മലയാളത്തിന്റെ സെറ്റ് ചെന്നൈയിലേക്കെത്തുന്നത് ഇതാദ്യമാണ്. കഴിഞ്ഞ സീസൺ പോലെ ഇത്തവണയും സാധാരണക്കാരനായ ഒരു മത്സരാർഥിയുണ്ടാകും. ഇത്തവണ ഏഷ്യനെറ്റ് (ഡിസ്നി പ്ല്സ സ്റ്റാർ) നേരിട്ടാണ് കോമണർ മത്സാരാർഥിയെ തിരഞ്ഞെടുക്കുക.
അതേസമയം മറ്റ് മത്സരാർഥികൾ ആരാകുമെന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇത് സംബന്ധിച്ച് പല പ്രെഡിക്ഷൻ ലിസ്റ്റുകൾ പുറത്ത് വന്നിട്ടുണ്ട്. സെലിബ്രേറ്റി മത്സരാർഥികളുടെ ഓഡിഷനും പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ സംവിധായകൻ അഖിൽ മാരാറായിരുന്നു കിരീടം നേടിയത്.