‘ഓണക്കാലത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണം, കടകൾക്ക് നിയന്ത്രണം’; കേരള പോലീസ്
'Avoid unnecessary travel during Onam and control shops'; Kerala Police
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓണത്തിരക്ക് നിയന്ത്രിക്കാനുള്ള കർശന നടപടികളുമായി പോലീസ്. മാനദണ്ഡങ്ങളും മാർഗനിർദേശവും പാലിക്കാൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിർദേശം നൽകി.
കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ മാർഗനിർദേശങ്ങൾ പാലിക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വേണം കടകൾ തുറക്കാൻ. കടയുടെ വലുപ്പമനുസരിച്ച് വേണം ആളുകളെ ഉള്ളിൽ പ്രവേശിപ്പിക്കാൻ. എത്രപേർക്ക് കടയിൽ പ്രവേശിക്കാമെന്ന വിവരം പുറത്ത് എഴുതിവെക്കണം.
സാമൂഹിക അകലം പാലിക്കാൻ കടയുടെ പുറത്തായി പ്രത്യേകമായി വട്ടം വരയ്‌ക്കുകയോ ലൈൻ മാർക് ചെയ്യുകയോ വേണം മാസ്‌ക് അടക്കമുള്ള സുരക്ഷാ മാർഗങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. അതാത് പ്രദേശങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം.
മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയ്‌ക്ക് തുറന്ന് പ്രവർത്തിക്കാം. ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിച്ച് വേണം പ്രവർത്തനങ്ങളെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഓണാഘോഷങ്ങൾ നടത്തുന്നതിലും പ്രത്യേക ശ്രദ്ധവേണം. സദ്യയുടെ പേരിലോ മറ്റ് പൊതുപരിപാടികളുടെ പേരിലോ ആളുകൾ കൂട്ടം കൂടാൻ പാടില്ല. സുരക്ഷാ പ്രോട്ടോകോൾ പാലിക്കേണ്ട സ്ഥാപനങ്ങൾ അത് പാലിക്കണം. അനാവശ്യമായ ഓണക്കാല യാത്രകൾ ഒഴിവാക്കണം.
കണ്ടെയ്‌ൻമെന്റ് മേഖലയിലെ നിയന്ത്രണങ്ങൾ തുടരുമെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓണാഘോഷങ്ങൾക്ക് സർക്കാർ മാർഗരേഖ പുറത്തിറക്കിയിരുന്നു. റവന്യുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. കൊവിഡ് കേസുൾ വർധിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.