എയര്‍ ഇന്ത്യ വില്‍പ്പന; മാനദണ്ഡങ്ങക്ക് ഇളവുകൾ: ബിഡ് ഡിസംബര്‍ 14വരെ സമർപ്പിക്കാം
Air India sales; Exceptions to the criteria: Bids can be submitted till December 14
മുംബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ വിൽപ്പന ആകർഷകമാക്കാൻ വിൽപ്പനയ്ക്കുള്ള മാനദണ്ഡങ്ങൾ ഉദാരമാക്കി കേന്ദ്രസർക്കാർ. ജനുവരി 27- ന് വിൽപ്പനയ്ക്കായി താത്പര്യപത്രം ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് നടപടി.
പുതുക്കിയ മാനദണ്ഡപ്രകാരം കമ്പനിയുടെ മൂല്യം കണക്കാക്കി ഏറ്റെടുക്കൽ പദ്ധതി സമർപ്പിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. എത്രവരെ കടബാധ്യത ഏറ്റെടുക്കാമെന്ന് പ്രത്യേകം രേഖപ്പെടുത്താം. ഏറ്റെടുക്കുന്ന കടബാധ്യതയുടെയും ഓഹരിയുടെയും ആകെ തുകയാണ് കമ്പനിയുടെ മൂല്യമായി കണക്കാക്കുക. ഇതനുസരിച്ച് ഡിസംബർ 15 വരെ ബിഡ് സമർപ്പിക്കാം. കോവിഡ് ഉണ്ടാക്കിയ ആഘാതവും വ്യോമയാന മേഖലയിലെ പ്രത്യേക സാഹചര്യവും പരിഗണിച്ച് വിവിധ സാധ്യതകൾ തേടുന്നതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ബിഡ് സമർപ്പിച്ചവരിൽനിന്നുള്ള ചുരുക്കപ്പട്ടിക ഡിസംബർ 28 -ന് പ്രഖ്യാപിക്കും. നേരത്തേ നിശ്ചയിച്ച രീതിയിൽ കമ്പനിയുടെ കടബാധ്യതയിൽ ഒരു ഭാഗം സർക്കാർ ഏറ്റെടുക്കുമെന്നും കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) വ്യക്തമാക്കി.