ആഞ്ഞടിച്ച് ടൗട്ടെ: മുംബൈ തീരത്ത് ബാർജ് മുങ്ങി 127 പേരെ കാണാതായി
127 missing after barge sinks off Mumbai

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ഒ.ൻ.ജി.സി ബാർജുകൾ മുങ്ങി 127 പേരെ കാണാതായതായി റിപ്പോർട്ട്. തിങ്കളാഴ്‌ചയുണ്ടായ അപകടത്തിൽ മൂന്ന് ബാർജുകളിൽ രണ്ട് ബാർജുകളിലൊന്ന് മുങ്ങിയത്. 147 പേരെ ഇതുവരെ രക്ഷിക്കാനായെന്നും 127 പേരെ കാണാതായെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
അപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ നാവികസേനയുടെ ഐഎൻഎസ് തൽവറും ഹെലികോപ്‌റ്ററും രക്ഷാപ്രവർത്തനം തുടരുകയാണ്. ബാർജ് പി 305 എന്ന ബാർജിൽ നിന്നും 136 പേരെ രക്ഷപ്പെടുത്തി. ബാർജ് എസ്.എസ് മൂന്നിൽ 297 പേരാണുള്ളത്. 137 പേരുള്ള ഗാൽ കൺസ്‌ട്രക്‌ടർ എന്ന ബാർജും അപകടത്തിൽപ്പെട്ടിട്ടുണ്ട്.
മുംബൈ ഹൈ ഏരിയയിലെ ഹീര എണ്ണപ്പാടത്ത് നിന്നും 273 പേരുള്ള പി 305 ബാർജ് ഒഴുകിപ്പോയതായും റിപ്പോർട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് ബാർജുകൾ അപകടത്തിൽപ്പെട്ടത്. ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ കപ്പലുകളും തെരച്ചിലിൽ പങ്കാളികളാകുന്നുണ്ട്. ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും കാലാവസ്ഥ മോശമായി തുടരുകയാണ്. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ആഞ്ഞടിക്കുന്നത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്.
അതേസമയം, ടൗട്ടെ ആഞ്ഞടിച്ച ഗുജറാത്തിൽ നാല് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. തീരദേശ നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് രണ്ട് ലക്ഷത്തിലധികം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ഗുജറാത്ത് സർക്കാർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു. 17 ജില്ലകളിലെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരേയും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സംഘങ്ങളെ വിവിധയിടങ്ങളിൽ നിയോഗിച്ചു. മുൻകരുതൽ നടപടിയായി അഹമ്മദാബാദും സൂറത്തും ഉൾപ്പെടെ ഗുജറാത്തിലെ പ്രധാന വിമാനത്താവളങ്ങൾ പ്രവർത്തനം താൽക്കാലികമായി അടച്ചിരുന്നു.