Entertainment

‘വെളിപാടിന്റെ പുസ്തകം ക്ലാസിക് ആവേണ്ട സിനിമ’; എന്താണ് സംഭവിച്ചതെന്ന് ലാല്‍ ജോസ് പറയുന്നു

മലയാള സിനിമയിലെ ഹിറ്റ് സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. നിരവധി ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. പല താരങ്ങളുടേയും കരിയര്‍ മാറ്റി മറിച്ച സിനിമകളും ലാല്‍ ജോസ് ഒരുക്കിയിട്ടുണ്ട്. ലാല്‍ ജോസും മോഹന്‍ലാലും ഒരുമിക്കുന്നതിനായി വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു മലയാളി. ഒടുവില്‍ ആ ആഗ്രഹം വെളിപാടിന്റെ പുസ്തകത്തിലൂടെയാണ് സാധ്യമായത്. പക്ഷെ ചിത്രം പ്രതീക്ഷിച്ച പോലൊരു വിജയമായി മാറിയില്ല.

ഇപ്പോഴിതാ വെളിപാടിന്റെ പുസ്തകത്തെ കുറിച്ച് ലാല്‍ ജോസ് മനസ് തുറന്നിരിക്കുകയാണ്. മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ് തുറന്നത്. വെളിപാടിന്റെ പുസ്തകം പെട്ടെന്ന് ചെയ്യേണ്ടി വന്ന പ്രൊജക്ടായിരുന്നു. തിരക്കുകൂട്ടാതെ ഒടിയന്‍ കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നുവെങ്കില്‍ നന്നാകുമായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.

Also Read: അച്ഛന് ഐസിൻ നൽകിയ സമ്മാനം: ഞാൻ പരാജയപ്പെട്ടിടത്തുനിന്നും അവൻ തുടങ്ങുകയാണെന്ന് അഭിമാനത്തോടെ ഹാഷ്!

”ലാലേട്ടനുവേണ്ടി മൂന്ന് സബ്ജക്ടുകള്‍ ആലോചിച്ചിരുന്നു. പല കാരണങ്ങള്‍കൊണ്ട് അതൊന്നും നടന്നില്ല. വളരെ യാദൃച്ഛികമായി ബെന്നി പി. നായരമ്പലം തന്നോടു പറഞ്ഞ ചിന്തയില്‍നിന്നാണ് ‘വെളിപാടിന്റെ പുസ്തകം’ പിറക്കുന്നത്. നടനല്ലാത്ത ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രമായി അഭിനയിക്കേണ്ടിവരുന്നു. ആ വേഷം അയാളില്‍നിന്ന് ഇറങ്ങിപ്പോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്റര്‍നാഷണല്‍ വിഷയമാണെന്ന് തനിക്കുതോന്നി. ക്ലാസിക് ആവേണ്ട സിനിമയായിരുന്നു” ലാല്‍ ജോസ് പറയുന്നു.

എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പറ്റുന്നില്ല. വെറും ഒമ്പത് ദിവസം കൊണ്ടാണ് ചിത്രത്തിന്റെ വണ്‍ ലെെന്‍ പൂര്‍ത്തിയാകുന്നത്. ഒടിയന്‍ തുടങ്ങുന്നതിന് മുമ്പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. നിങ്ങള്‍ ഇപ്പോള്‍ റെഡിയാണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ താന്‍ സമ്മതം മൂളുകയായിരുന്നുവെന്ന് ലാല്‍ ജോസ് പറയുന്നു. എന്നാല്‍ ഇത് തന്റെ രീതിയല്ലെന്നും അദ്ദേഹം പറയുന്നു.

Also Read: ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ മനസ്സമ്മത ചടങ്ങിൽ താരമായി മോഹൻലാൽ

‘അയാളും ഞാനും തമ്മില്‍’ ഒന്നരവര്‍ഷം കൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. ആദ്യം ബോബിയും സഞ്ജയും വന്ന് പറഞ്ഞ കഥയല്ല അത് സിനിമയായപ്പോള്‍ ഉണ്ടായത്. ധാരാണം ചര്‍ച്ചകള്‍ അതിനായി നടത്തിയിരുന്നു. പക്ഷേ, ‘വെളിപാടിന്റെ പുസ്തക’ത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒമ്പത് ദിവസംകൊണ്ട് വണ്‍ലൈന്‍ പൂര്‍ത്തിയാക്കി പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറഞ്ഞെന്നും ലാല്‍ ജോസ് പറഞ്ഞു.

പ്ലാന്‍ചെയ്ത സിനിമകളൊന്നും നടക്കാത്തതുകൊണ്ടാണ് എങ്കില്‍ പിന്നെ ഇതായിക്കോട്ടെ എന്ന് കരുതിയത്. ‘തട്ടിന്‍പുറത്ത് അച്യുതനി’ല്‍ എനിക്ക് കുറ്റബോധമില്ല. ‘വെളിപാടിന്റെ പുസ്തക’ത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ടെന്നും ലാല്‍ ജോസ് പറയുന്നു. മോഹന്‍ലാല്‍ എന്ന നടനോടൊപ്പം പ്രവര്‍ത്തിക്കുക എന്ന ആഗ്രഹം കൊണ്ടുമാത്രം സംഭവിച്ചതാണ് ‘വെളിപാടിന്റെ പുസ്തകം’ എന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button